ആദ്യ ഹിമാലയ യാത്രയിലാണു ആദ്യമായി സത്യപഥത്തെക്കുറിച്ചും സ്വർഗ്ഗാരോഹിണി കൊടുമുടിയെക്കുറിച്ചുമൊക്കെ കേൾക്കാനിടവന്നത്. റാവൽജിയുടെ സംഭാഷണ ശകലമിങ്ങനെയായിരുന്നു.”ഇവിടെ നിന്നും 35 കിലോമീറ്റർ അകലെ ത്രികോണാകൃതിയിലുള്ള ഒരു തടാകമുണ്ട്, സതോപന്ത് തടാകം, താത്പര്യമുണ്ടെങ്കിൽ പോകാം.പക്ഷേ കുറച്ച് നടക്കാനുണ്ട് മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശമാണു.”അന്നത്തെ യാത്രയിൽ സതോപന്ത് ഉൾപ്പെടുത്താനായില്ലെങ്കിലും ആ വാക്കുകൾ ഞങ്ങൾ മറന്നിരുന്നില്ല.പിന്നീട് വർഷാവർഷം ആഗസ്റ്റ് –സെപ്തംബർ മാസങ്ങളിൽ സുരേന്ദ്രനുമൊന്നിച്ചുള്ള ഹിമാലയ ദേശാടനത്തിലൊരുനാൾ ഉരുത്തിരിഞ്ഞു വന്നതായിരുന്നു സതോപന്ത് യാത്ര. ഹിമവൽ ശൃംഗങ്ങൾക്ക് നടുവിൽ ത്രികോണാകൃതിയിലുള്ള സരോവരം സ്വപ്നത്തിൽ കാണുകയായിരുന്നു.2008 ലെ യാത്രയെക്കുറിച്ച് സഹയാത്രികനായ സുരേന്ദ്രനോട് ചർച്ച ചെയ്യുന്നതിനിടയിൽ സതോപന്ത് കടന്നുവന്നു. സുരേന്ദ്രനും സമ്മതം! പിന്നീട് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളായിരുന്നു. വിഷ്ണുനമ്പൂതിരിയെ വിളിച്ച് ഹരിദ്വാറിലെ താമസവും മറ്റും ശരിയാക്കി. ശങ്കരേട്ടനെ വിളിച്ച് ബദരിയിലെ കാലാവസ്ഥയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇത്തവണ ഞങ്ങളുടെ ലക്ഷ്യം സതോപന്താണെന്നറിഞ്ഞപ്പോൾ ശങ്കരേട്ടൻ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ശരിയാക്കിത്തരാമെന്നേറ്റു. അങ്ങനെ ജൂലായ് 28നു ദില്ലിയിലേക്ക് പുറപ്പെട്ടു. തലസ്ഥാന നഗരിക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. തിരക്കൊഴിഞ്ഞ ബസ് സ്റ്റാന്റിൽ നിന്നും ഹരിദ്വാറിലേക്ക് ബസ് കയറുമ്പോൾ സമയം രാത്രി 11.30 കഴിഞ്ഞിരുന്നു. ടിക്കറ്റ് രാവിലെത്തന്നെ ബുക്ക് ചെയ്തിരുന്നതിനാൽ സീറ്റിനുവേണ്ടി തിക്കിത്തിരക്കേണ്ടി വന്നില്ല.സുദീർഘമായ ട്രെയിൻ യാത്രയുടെ ക്ഷീണം കാരണം ബസിൽ കയറിയപ്പോഴേ ഉറക്കം തൂങ്ങിത്തുടങ്ങി. രാവിലെ അഞ്ച് മണിയോടെ ഹരിദ്വാറിലെത്തി. ഇതിനോടകം തന്നെ ഹരിദ്വാറും പരിസരവും ചിരപരിചിതമായിരുന്നു.അയ്യപ്പക്ഷേത്രത്തിലേക്ക് നടന്നപ്പോൾ ആദ്യ ഹിമാലയ യാത്രയുടെ സ്മരണകൾ ഓടിയെത്തി. വിഷ്ണു നമ്പൂതിരി താമസമെല്ലാം ശരിയാക്കിയിരുന്നു.അല്പനേരത്തെ വിശ്രമത്തിനു ശേഷം മനസാദേവി ക്ഷേത്രദർശനത്തിനു പോയി.
ഹരിദ്വാറിനോടും ഋഷികേശിനോടും ദേവഭൂമിയിലേക്കുള്ള പ്രവേശനകവാടമെന്ന ആത്മബന്ധമുണ്ട്. മനസാദേവി ദർശനത്തിനു ശേഷം ഋഷികേശിലേക്ക് ഒരു ഓട്ടോയിൽ പുറപ്പെട്ടു.ഋഷികേശിൽ ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്.ഗംഗാനദിക്ക് കുറുകെ രണ്ട് തൂക്ക് പാലങ്ങൾ പണിതിരിക്കുന്നു.രാം ഝൂലയും ലക്ഷ്മൺ ഝൂലയും.ഗംഗയുടെ തീരത്തിലൂടെ അല്പദൂരം നടന്നു.ദീപാലംകൃതമാണു ഋഷികേശ്. സമയക്കുറവ് മൂലം തിരിച്ച് ഹരിദ്വാറിലേക്ക് മടങ്ങി. അയ്യപ്പക്ഷേത്രത്തിൽ നിന്ന് 8 മണിയോടെ അത്താഴം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ബസ് സ്റ്റാന്റിലേക്ക് നടന്നു. 5 മണിക്കാണു ബദരിയിലേക്കുള്ള ബസ്. വിഷ്ണു നമ്പൂതിരി തലേന്ന് തന്നെ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നു. കൃത്യസമയത്ത് തന്നെ ബസ് പുറപ്പെട്ടു. ജയ് ബദരി വിശാൽ..ആരോ വിളിച്ചു പറഞ്ഞു, ഞങ്ങളെല്ലാവരും അത് ഏറ്റു വിളിച്ചു.”ജയ് ബദരി വിശാൽ”!
11 മണിയോടെ ഞങ്ങൾ രുദ്രപ്രയാഗിലെത്തി. പ്രയാഗ് എന്നാൽ സംഗമം എന്നർഥം. മന്ദാകിനിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു. പ്രഭാത ഭക്ഷണത്തിനായി കുറച്ച്നേരം വാഹനം നിർത്തി.രുദ്രപ്രയാഗിൽ നിന്നും പിന്നീടുള്ള യാത്ര ദുർഘടമായ മലമ്പാതയിലൂടെയാണു.ചെങ്കുത്തായ മലനിരകളിലൂടെയുള്ള യാത്ര അത്യന്തം ഭീതിജനകമായിരുന്നു.താഴെ അത്യഗാധതയിലൂടെ ഒഴുകുന്ന അളകനന്ദ. കർണ്ണപ്രയാഗും നന്ദപ്രയാഗും താണ്ടി ഉച്ചയോടെ ഞങ്ങൾ ചമോളിയിലെത്തി.ഹെയർപിൻ വളവുകളും മലയിടുക്കുകളുമാണു പിന്നീടുള്ള യാത്രയിൽ…ജോഷമഠിൽ നിന്നും വൺവേ ട്രാഫിക് ആയിരുന്നു ബദരിയിലേക്ക്.ഹിമാലയ പർവ്വതനിരകൾക്ക് പ്രായം കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.മലയിടിച്ചിൽ ഈ പ്രദേശങ്ങളിൽ നിത്യസംഭവമാണു. വിഷ്ണുപ്രയാഗിലാണു മലയിടിച്ചിൽ കൂടുതൽ ഉണ്ടാകുന്നത്.ഗതാഗത തടസ്സം സാധാരണമാണു.പട്ടാളത്തിനാണു റോഡ് പരിപാലനത്തിന്റെ ചുമതല. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ സന്ധ്യയോടെ ബദരിനാഥിലെത്താൻ സാധിച്ചു.
റാവൽജിയെ കണ്ട് സതോപന്ത് യാത്രയെക്കുറിച്ച് ധരിപ്പിച്ചു. വഴികാട്ടിയായി ബാബുസ്വാമിയെന്ന ഗുരുവായൂരുകാരനെ റാവൽജി ഏർപ്പാടാക്കി.യാത്രയ്ക്ക് വേണ്ട സാമഗ്രികളൊരുക്കുവാനായ് ബാബു സ്വാമി ഇരുട്ടിൽ മറഞ്ഞു.ഞങ്ങൾ ക്ഷേത്രദർശനത്തിനായി പോയി. 8 മണിയോടെ ബാബുസ്വാമി അഞ്ച് ദിവസത്തെ യാത്രയ്ക്കു വേണ്ട ടെന്റ്, സ്റ്റൗ,ധാന്യങ്ങൾ,പച്ചക്കറികൾ,ബിസ്കറ്റ്,ചപ്പാത്തി എന്നിവ പാക്ക് ചെയ്തു. റാവൽജിയുടെ ഭവനത്തിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ വിശപ്പടക്കി.അതി രാവിലെ യാത്ര തുടരേണ്ടതിനാൽ ഉറക്കമിളയ്ക്കേണ്ട എന്ന് റാവൽജി ഉപദേശിച്ചു.
അതിരാവിലെ തന്നെ സതോപന്ത് ലക്ഷ്യമാക്കി ഞങ്ങൾ യാത്രയാരംഭിച്ചു.അളകനന്ദയുടെ വലതുകരയിലൂടെ മനാഗ്രാമത്തിലേക്ക് ഞങ്ങൾ നടന്നു.പ്രസന്നമായ കാലാവസ്ഥയായിരുന്നു. നര നാരായണ പർവ്വത നിരകൾ തലയുയർത്തി നിൽക്കുന്ന കാഴ്ച ആരേയും ആകർഷിക്കും സൂര്യോദയമായതിനാൽ മഞ്ഞണിഞ്ഞ നീലകണ്ഡപർവ്വതം സ്വർണ്ണവർണ്ണമണിഞ്ഞിരിക്കുന്നു. ബദരിനാഥും പരിസരവും ഉണർന്നുവരുന്നതേയുള്ളൂ. നല്ല സുഖമുള്ള ഹിമക്കാറ്റ്,ഹരിതാഭയണിഞ്ഞ പുൽമേടുകളിൽ വിവിധവർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ പൂത്തുനിൽക്കുന്നു.
നീലകണ്ഠ പർവ്വതം |
മഹാഭാരതത്തിലെ മഹാപ്രസ്ഥാന പർവ്വത്തിൽ പാണ്ഡവരുടെ സ്വർഗ്ഗാരോഹണയാത്രയെക്കുറിച്ച് വിവരിച്ചിരിക്കുന്നു. സതോപന്ത് തടാകത്തിനപ്പുറത്ത് സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോഹിണി കൊടുമുടിയായിരുന്നു പാണ്ഡവരുടെ ലക്ഷ്യം..മഹാഭാരതം വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന ബദരികാശ്രമം, മണിഭദ്ര, വസുധാര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണു.
നീലകണ്ഡ പർവ്വതത്തിന്റെ നിമിഷാർദ്ധം കൊണ്ടുള്ള നിറപ്പകർച്ചകൾ ആരെയും അത്ഭുതപ്പെടുത്തും.ചിലപ്പോൾ സ്വർണ്ണവർണ്ണം, ചിലപ്പോൾ വെള്ളിനിറം,മറ്റ് ചിലപ്പോൾ മേഘാവൃതം. അല്പദൂരം നടന്നപ്പോൾ വ്യാസഗുഹ കണ്ടു. വ്യാസമഹർഷി ഗണപതിക്ക് മഹാഭാരതം പറഞ്ഞുകൊടുത്തത് ഇവിടെ വച്ചാണത്രേ..തൊട്ടടുത്തുതന്നെയാണു ഗണപതി ഗുഹ..മാനയിൽ നിന്നും വസുധാരയിലേക്കുള്ള വഴിയിലാണു ഭീം പൂൾ..സരസ്വതി നദിയുടെ ഉത്ഭവം ഇതിനടുത്താണു. അവിടെ നിന്നും കുറച്ചകലെയാണു കേശവപ്രയാഗ്.
മഹാപ്രസ്ഥാനത്തിൽ ദ്രൗപദി ഇഹലോകവാസം വെടിഞ്ഞത് കേശവപ്രയാഗിലായിരുന്നുവത്രേ…പഞ്ചപാണ്ഡവരും ദ്രൗപദിയും പിന്നെയൊരു നായയുമായിരുന്നവത്രേ സ്വർഗ്ഗാരോഹണയാത്രയിൽ ഉണ്ടായിരുന്നത് മനാഗ്രാമത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയാണു വസുധാര വെള്ളച്ചാട്ടം..അഷ്ടവസുക്കൾ തപസ്സുചെയ്ത രേണുകൂടാപർവ്വതത്തിൽ നിന്നാണു വസുധാര വെള്ളച്ചാട്ടത്തിന്റെ പിറവി.വസുധാരയിലേക്ക് ഞങ്ങൾ നടന്നു.ചെറിയ കയറ്റങ്ങൾ കയറി ഞങ്ങൾ വസുധാരയിലെത്തി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിച്ചു.
ലക്ഷ്മിവനമായിരുന്നു അടുത്ത ലക്ഷ്യം.നീണ്ടു പോകുന്ന ഒറ്റയടിപ്പാത; ബാബുസ്വാമി ഞങ്ങൾക്ക് വഴികാട്ടിയായി മുന്നിൽ നടന്നു. രാത്രി താവളം ലക്ഷ്മിവനത്തിലാണു. പുലർച്ചെ വീണ്ടും യാത്ര. ചെങ്കുത്തായ പർവ്വതനിരകൾ താണ്ടി ഞങ്ങൾ നടന്നു.ക്രമേണ പ്രാണവായുവിന്റെ അളവു കുറഞ്ഞു വന്നു.അത് നടത്തത്തിന്റെ വേഗതയെ ബാധിച്ചു. ശരീരം വല്ലാതെ തളർന്നു. മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് ഒറ്റയടിപ്പാത. .അനന്തമായ ആകാശത്തിന്റെ അതിരുകൾ ഭേദിച്ചു വെള്ളപുതച്ച കൊടുമുടികൾ..ഹിമാലയത്തിലെ ശുദ്ധമായ വായുവും പ്രകൃതിയും. മനസ്സിന്റെ എല്ലാ ഭാരങ്ങളും ഇറക്കിവച്ച് ഞങ്ങൾ പ്രയാണം തുടർന്നു. ഉണ്ടക്കല്ലുകളും പാറക്കെട്ടുകളും ചവിട്ടിക്കയറി ഒരു പർവ്വത ചെരിവിലെത്തി. ദൂരെ പച്ചപ്പരവതാനിവിരിച്ച മൈതാനം. വളരെയടുത്തെന്നു തോന്നിച്ച മൈതാനം നടന്നിട്ടും എത്താത്ത ദൂരത്തേക്ക് അകന്നകന്ന് പോകുന്നതുപോലെ.. ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും ഗ്ലൂക്കോസും ഉണക്കപ്പഴങ്ങളും കഴിച്ച് മെല്ലെ മെല്ലെ കയറ്റം തുടർന്നു..നിരവധി വർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ നിറഞ്ഞ മൈതാനത്ത് ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ അല്പനേരമിരുന്നു ക്ഷീണമകറ്റി.സുരേന്ദ്രനും സുഹൃത്തുക്കളും നടത്തമാരംഭിച്ചു.
ഞാൻ പുഷ്പങ്ങളേയും മലനിരകളേയും ക്യാമറയിൽ പകർത്തി.കുറച്ചകലെ ഇളം മഞ്ഞനിറത്തിലുള്ള പുല്ലുകൾ വളർന്നുനിൽക്കുന്നു.മൈതാനങ്ങൾക്കപ്പുറം രണ്ട് പർവ്വതനിരകൾ അവയ്ക്ക് മദ്ധ്യേ ഐസ് മെത്ത.ഒറ്റനോട്ടത്തിൽ ഒരു ഗ്ലേഷിയറാണെന്ന് മനസ്സിലായി.മുഴുവനും ഐസ്മൂടിയ കൂറ്റങ്ങൾ പർവ്വതങ്ങൾ പാർശ്വങ്ങളിൽ കാണാം. സമയം സന്ധ്യയോടടുക്കുന്നു.തണുപ്പും വർദ്ധിച്ചു വന്നു.ലക്ഷ്മീ വനത്തിലെത്താനുള്ള വെമ്പലിൽ നടത്തത്തിന്റെ വേഗതകൂട്ടി.ദൂരെ ശിഖരം കൂർത്ത നിലയിലുള്ള ഭീമൻ പർവ്വതം കണ്ടു.അതിനു ചേർന്ന് ഗുഹാമുഖവും.സുരേന്ദ്രനും സുഹൃത്തുക്കളുമവിടെ വിശ്രമിക്കുകയായിരുന്നു.നടന്ന് ഞാൻ ഗുഹയ്ക്കടുത്തെത്തി.ഗഡ് വാളി പാചകം തുടങ്ങിയിരുന്നു.
ലക്ഷ്മിവനത്തിലെ പർവ്വത ഭീമൻ |
ലക്ഷ്മി വനത്തിലെ പർവ്വതനിരകൾ |
ലക്ഷ്മി വനം |
മൂടൽ മഞ്ഞ് വകവെയ്ക്കാതെ ഞങ്ങൾ മുന്നോട്ട് നടന്നു. ഞങ്ങൾ മറ്റൊരു പർവ്വതത്തിന്റെ പാർശ്വത്തിലെത്തി. അരുവി മുറിച്ചുകടന്നു വേണം യാത്ര തുടരാൻ. ബാബുസ്വാമി നിർദ്ദേശം തന്നു.കഴിയുന്നത്ര വേഗത്തിൽ അരുവി മുറിച്ചു കടക്കണമെന്ന്.ജലനിരപ്പ് എപ്പോഴാണു ഉയരുക എന്നത് അപ്രവചനീയമാണു.മുട്ടറ്റം വെള്ളത്തിൽ നടന്നു തുടങ്ങിയപ്പോഴേക്കും വെള്ളം കയറിത്തുടങ്ങിയിരുന്നു. മറുകരയിലെത്തിയപ്പോഴേക്ക് വെള്ളം അരക്കെട്ട് വരെ ഉയർന്നിരുന്നു. അല്പനേരത്തെ വിശ്രമത്തിനുശേഷം മലനിരകൾ കയറാൻ തുടങ്ങി.കുറച്ചകലെ കണ്ട വെള്ളച്ചാലുകൾ അപ്പോഴേക്കും മൂടൽ മഞ്ഞ് മൂടിയിരുന്നു.കഷ്ടിച്ച് ഒരടി വീതിയിലുള്ള പാതയിൽ ഞങ്ങൾ നടന്നു കയറി.പലയിടത്തും മലയിടിഞ്ഞ് ഉരുളൻ കല്ലുകൾ കുന്നുപോലെ രൂപപ്പെട്ടിരുന്നു. അവയ്ക്ക് മുകളിലൂടെയുള്ള നടത്തം അതീവ ശ്രദ്ധയോടെയായിരിക്കണം.കാലൊന്ന് തെറ്റിയാൽ അഗാധഗർത്തത്തിലേക്ക് വീണേക്കാം…കുറച്ച് നേരത്തെ നടത്തത്തിനു ശേഷം ഞങ്ങൾ ആ അത്ഭുതം കണ്ടു.ഇത്രയും നേരം മൂടൽ മഞ്ഞ് മറച്ചു വച്ച രഹസ്യം! നൂറു കണക്കിനു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് പ്രവഹിക്കുന്ന സഹസ്രധാര…ഞങ്ങൾ സ്തബ്ദരായി.ഞങ്ങൾ താണ്ടിയ മലയുടെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന മലനിരകളിൽ നിന്നും പാൽ പോലെ ഒഴുകുന്ന ആയിരം നദികൾ.പാർശ്വത്തിൽ അഗാധഗർത്തമാണെന്ന യാഥാർത്ഥ്യം പോലും ഒരു നിമിഷത്തേക്ക് ഞങ്ങൾ മറന്നു പോയി.ദൈവമേ..എങ്ങനെയാണു ഞാൻ ആ അദ്ഭുതം വിവരിക്കുക.എന്റെ വാക്കുകൾക്കും പരിമിതിയില്ലേ…
സഹസ്രധാര |
സഹദേവൻ മൃത്യുവിനെ പുൽകിയത് സഹസ്രധാരയിൽ വച്ചായിരുന്നത്രേ..എന്റെ മനസ്സ് മന്ത്രിച്ചു..സഹദേവൻ ഭാഗ്യവാൻ..ഇത്ര മനോഹരമായ സ്ഥലത്ത് നിന്നും തിരിച്ചുപോരുവാൻ ആർക്കാണു തോന്നുക.മാദ്രീ പുത്രനു ആ ഭാഗ്യം കൈവന്നിരിക്കുന്നു.
സഹസ്രധാര |
ഞങ്ങൾ പർവ്വതനിരകളേയും സഹസ്രധാരയേയും കൈകൂപ്പി വണങ്ങി.
സഹസ്രധാര |
ചക്രതീർത്ഥം |
ഭീംപർ |
മഴ ക്രമേണ ശക്തിപ്രാപിച്ചു സ്വർഗ്ഗാരോഹിണി കൊടുമുടികൾ ദൂരെ നിന്നു കാണാം.
സത്യപദം |
സതോപന്ത് തടാകം |
സതോപന്ത് തടാകം |
സ്വർഗ്ഗാരോഹിണി മലനിരകളിലെ മഞ്ഞു പാളികൾ |
അല്പസമയത്തിനകം അണ മുറിയാത്ത പേമാരി..ശക്തമായ ഇടിമിന്നലും കൂടെ മലയിടിച്ചിലും.ഗ്ലേഷിയറുകൾ ഇടിഞ്ഞുവീഴുന്ന ശബ്ദം! ഭയാനകമായിരുന്നു ആ രാത്രി. ടെന്റിനുള്ളിലേക്കും മഴവെള്ളം ഇരച്ചുകയറി. ഉറങ്ങാതെ ഞങ്ങളേഴുപേരും നേരം വെളുപ്പിച്ചു.
സ്വർഗ്ഗാരോഹിണി മലനിരകളിലെ മഞ്ഞു പാളികൾ |
സത്യപദം |
പാർവ്വതി കൊടുമുടി |
അളകാപുരി (കുബേരന്റെ രാജധാനി) |
സതോപന്തിന്റെ തീരത്തു നിന്നു നോക്കിയാൽ നീലകണ്ഠപർവ്വതത്തിന്റെ മറ്റൊരു വശം കാണാം.
സതോപന്തിലെ പ്രകൃതിയുടെ അനിശ്ചിതത്വം ബാബു സ്വാമി ഞങ്ങളെ ഓർമ്മിപ്പിച്ചു. പിന്നെ തലേന്ന് രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ എനിക്കും സുരേന്ദ്രനും നല്ല ക്ഷീണം തോന്നി.
അളകാപുരി (കുബേരന്റെ രാജധാനി) |
ബാൽ കുണ്ഠ് കൊടുമുടി |
പ്രകൃതി പ്രക്ഷുബ്ധമായി.കാറ്റും മലയിടിച്ചിലും ഞങ്ങളെ വിടാതെ പിന്തുടർന്നു.ഭീം പറും സഹസ്രധാരയും താണ്ടി ഉച്ചയോടെ ഞങ്ങൾ ലക്ഷ്മി വനത്തിലെത്തി.
സഹസ്രധാര |
സ്വർഗ്ഗാരോഹിണി മലനിരകൾ |
നല്ല വിവരണം, കാവ്യാത്മക ഭാഷ, നല്ല ചിത്രങ്ങൾ..
ReplyDeleteഫേവറൈറ്റ് ചെയ്യുന്നു... ഒന്നുകൂടി വായിക്കണം...
നന്ദി രഞ്ജിത്ത്..............
ReplyDeleteയാത്രാവിവരണം വായിച്ച്, മനോഹരമായ ചിത്രങ്ങൾ കണ്ട് ഞാൻ തരിച്ചിരുന്നു. വായന തന്നെ ഒരു അനുഭവമായിരുന്നു. യാത്ര ചെയ്ത താങ്കൾ ഭാഗ്യവാനും സാഹസികനുമാണെന്നേ ഞാൻ പറയൂ.
ReplyDeleteനന്ദി നിരക്ഷരൻ.......
ReplyDeleteഇന്നാണ് വായിക്കുന്നത്.
ReplyDeleteമനോഹരമായ യാത്ര ആസ്വദിക്കാൻ സാധിച്ചതിന്റെ സന്തോഷം അറിയിക്കുന്നു.
ആശംസകൾ.
വിവരണം മനോഹരം... ചെറിയ മഞ്ഞു മലകളുടെ ഭംഗി ആസ്വദിചിട്ടുള്ളത് കൊണ്ട് ആ വികാരം ശെരിക്കും മനസ്സിലാക്കാന് പറ്റി..പക്ഷെ ..സാഹസികത.... അത് അത്ഭുതത്തോടെ ആണ് വായിച്ചു തീര്ന്നത്....ചിത്രങ്ങള് വളരെ മനോഹരം....
ReplyDeleteആശംസകള്....
നന്ദി മഞ്ജു..
ReplyDeleteവളരെയേറെ ഇഷ്ടമായി. ദേവഭൂമി നേരിട്ട് കണ്ട പോലെ തോന്നി. അഭിനന്ദനങ്ങൾ 🙏🙏🙏
ReplyDelete