Sunday, May 5, 2013

ആദി കൈലാസയാത്ര

ഹിമാലയയാത്രകൾ ഓരോ രീതിയിലും അറിവുകൾ പകർന്നു തരുന്നു. അറിവിന്റെ മഹാമേരുവായി ആ സത്യം നൂറ്റാണ്ടുകളായി ഭാരതത്തിന്റെ വടക്കുവശത്ത് നിലകൊള്ളുന്നു. ഞങ്ങളുടെ ഓരോ യാത്രയും ആ സത്യത്തിന്റെ അന്വേഷണമാണ്. ഓരോ ഹിമാലയയാത്രയിലും എന്നെ പഠിപ്പിക്കാൻ ഹിമവാൻ എന്തെങ്കിലും കരുതിയിരിക്കും. ആ സത്യത്തെ തേടിയുള്ള മറ്റൊരു യാത്രയാണ് ആദികൈലാസത്തിലെന്നെ എത്തിച്ചത്. ശ്രീ പരമേശ്വരൻ പഞ്ച കൈലാസത്തിൽ വസിക്കുന്നു എന്നാണ് വിശ്വാസം. അവയിൽ സുപ്രധാനമായ കൈലാസമാണ് ചോട്ടാ കൈലാസ് എന്നറിയപ്പെടുന്ന ആദി കൈലാസം. ഇന്ത്യാ ചൈന അതിർത്തിയിൽ, ഗഡ്,വാൾ മലനിരകളിലാണ് ആദികൈലാസം നിലകൊള്ളുന്നത്… 2007 ലെ ഹിമാലയയാത്രയിലാണ് ആദികൈലാസ യാത്രയെക്കുറിച്ച് അന്വേഷിച്ചത്..ഇന്റർനെറ്റിന്റെ സഹായത്തോടെ കുമയുൺ മണ്ഡൽ വികാസിന്റെ വെബ്സൈറ്റിൽ നടത്തിയ തിരച്ചിലിലാണ് ആദികൈലാസയാത്രയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത്..വെറുതെ ഒരു പരീക്ഷണമെന്ന നിലയിൽ സഹയാത്രികനായ സുരേന്ദ്രനോടൊന്നിച്ച് അപേക്ഷ അയക്കാൻ തീരുമാനിച്ചത്. ഇന്റർനെറ്റിലൂടെ അപേക്ഷ അയച്ച് മറുപടിക്കായി കാത്തു നിന്നു. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ജോലിയിൽ വ്യാപൃതനായിരുന്ന ഒരു നാൾ ഒരു ഫോൺ കോൾ വന്നു. ആദികൈലാസ യാത്രയ്ക്ക് തയ്യാറാണെങ്കിൽ 18500/- രൂപയുടെ ഡിഡി കുമയുൺ മണ്ഡൽ വികാസിന്റെ പേരിൽ അയച്ചുകൊടുക്കാൻ നിർദേശിച്ചുള്ളതായിരുന്നു ഫോൺ കോൾ..തുടർന്ന് തപാലിൽ സിഡിയും മെഡിക്കൽ സർട്ടിഫിക്കറ്റും പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അയച്ചു കൊടുത്തു..തുടർന്നു വീണ്ടും കാത്തിരിപ്പ്..അപേക്ഷ തള്ളിപ്പോകുമോ എന്ന ഉത്കണ്ഠയും ആകാംക്ഷയും..ഉറക്കമില്ലാതെ ദിനരാത്രങ്ങൾ തള്ളിനീക്കി.പിന്നീടൊരു നാൾ വീണ്ടും ഓഫീസിലേക്കൊരു ഫോൺ കോൾ ബ്രാഞ്ച് മാനേജർ വിളിച്ചു പറഞ്ഞു ഡൽഹിയിൽ നിന്നൊരു ഫോൺ കോളുണ്ടായിരുന്നു. നിങ്ങൾ 08.06.2007 ന് ആദികൈലാസയാത്രയ്ക്കായി ഡൽഹിയിലെത്തണമെന്നായിരുന്നു സന്ദേശം.. ഉടനടി സുരേന്ദ്രനെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് യാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ..യാത്രയിൽ കരുതേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് കുമയുൺ മണ്ഡൽ വികാസിന്റെ ഓഫീസിൽ നിന്നയച്ചു തന്നിരുന്നു. കൃത്യമായി പറഞ്ഞാൽ 27 ദിവസത്തിനുള്ളിൽ യാത്രാ സാമഗ്രികളും ടിക്കറ്റും അത്യാവശ്യം പണവും തയ്യാറാക്കണം. ആകപ്പാടെ മാനസിക പിരിമുറുക്കം..സുരേന്ദ്രൻ ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പയ്യന്നൂർ റെയിൽ വെ സ്റ്റേഷനിലേക്ക് പോയി.നിർഭാഗ്യമെന്നു പറയട്ടെ ടിക്കറ്റുകളെല്ലാം തീർന്നിരുന്നു.. യാത്ര മുടങ്ങിയാൽ ആദികൈലാസയാത്രയ്ക്ക് വേണ്ടി അടച്ച തുക തിരിച്ച് കിട്ടില്ല എന്നതാണ് മറ്റൊരു സത്യം..എന്ത് ത്യാഗം സഹിച്ചാലും ഡൽഹിയിൽ എത്തിയേ തീരൂ.. വെയിറ്റിങ്ങ് ലിസ്റ്റിൽ 250 നു മുകളിലാണ് ഊഴം. എന്തു വന്നാലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു. പിന്നീട് ഉള്ള ദിവസങ്ങളിൽ യാത്രയ്ക്ക് വേണ്ട സാമഗ്രികൾ തയ്യാറാക്കുകയായിരുന്നു. അതിനായി കരുതിയ സാമഗ്രികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. മഴക്കോട്ട് – 1 ഫുൾ സ്ലീവ് സ്വെറ്റർ - 2 ഹാഫ് സ്ലീവ് സ്വെറ്റർ - 1 ജാക്കറ്റ് – 1 മങ്കി ക്യാപ്പ് – 1 കമ്പിളി കൈയ്യുറ – 1 സെറ്റ് കമ്പിളി സോക്സ്, കോട്ടൺ സോക്സ്,ജീൻസ് പാന്റ്,കൂളിംഗ് ഗ്ലാസ്,ട്രക്കിംഗ് ഷൂ രണ്ട് ജോഡി.ക്യാപ്പ്,ടോർച്ച് ലൈറ്റ്,ബാറ്ററി,അത്യാവശ്യം മരുന്നുകൾ,പ്ലാസ്റ്റിക് ഷീറ്റുകൾ,ബിസ്കറ്റ്,നാരങ്ങ മിഠായി,ഡ്രൈ ഫ്രൂട്ട്സ്,ഇലക്ട്രൽ ഗ്ലൂക്കോസ്,ഷാൾ,ബെഡ് ഷീറ്റ് തുടങ്ങിയവയും നല്ല ട്രക്കിംഗ് ബാഗും കരുതിയിരുന്നു.അങ്ങനെ പോകേണ്ട ദിവസമായിട്ടും റിസർവേഷൻ ടിക്കറ്റ് കൺഫേർമ് ആയിരുന്നില്ല. മംഗള എക്സ്പ്രസ്സിൽ കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു.സീറ്റ് കിട്ടാതെ ഞങ്ങൾ ബാത്ത് റൂമിന്റെ സൈഡിൽ പേപ്പർ വിരിച്ചായിരുന്നു യാത്ര ചെയ്തത്. ഉറക്കമില്ലാത്ത രാവുകൾ.. ഭാരതത്തെ നെടുകെ മുറിച്ചുകൊണ്ട് മംഗള എക്സ്പ്രസ്സ് യാത്രയായി.ഇന്ദ്രപ്രസ്ഥത്തിലെത്തുന്നത് വരെ ഞങ്ങൾക്ക് സീറ്റ് കിട്ടിയിരുന്നില്ല. ജീവിതത്തിലെ മറക്കാനാവാത്ത യാത്രയായിരുന്നു അത്. ന്യൂഡൽഹിയിൽ നിന്ന് കുമയുൺ മണ്ഡൽ വികാസിന്റെ ഹോട്ടലിലെത്തിയപ്പോഴേക്കും സമയം 11 മണി കഴിഞ്ഞിരുന്നു. പിന്നീട് പേരും മറ്റുവിവരങ്ങളും രജിസ്ടർ ചെയ്തതിനു ശേഷം ഞങ്ങൾ സഹയാത്രികരെ പരിചയപ്പെട്ടു, ഞങ്ങളുടെ യാത്രാസംഘത്തിൽ പതിനേഴു പേരാണുണ്ടായിരുന്നത്. ഞാനും സുരേന്ദ്രനും കർണ്ണാടകയിൽ നിന്നുള്ള ഡി കോസ്റ്റയും ബാംഗ്ലൂരിലെ എഞ്ചിനീയറായ ശ്രീനിവാസൻ സാറുമായിരുന്നു ദക്ഷിണേന്ത്യക്കാർ.. പിന്നെയുള്ളവരിൽ ഭൂരിഭാഗവും മുംബൈയിലെ ശ്രീ നാരയൺജിയും കുടുംബവുമായിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഞങ്ങളുടെ ലയ്സൺ ഓഫീസറെ പരിചയപ്പെട്ടു. നിരവധി യാത്രാസംഘങ്ങളെ ആദികൈലാസത്തിൽ എത്തിച്ച പരിചയ സമ്പത്തുള്ളയാളായിരുന്നു ഞങ്ങളുടെ ലയ്സൺ ഓഫീസർ. വൈകുന്നേരത്തോടെ ഞങ്ങൾക്കുള്ള വാഹനം വന്നു ചേർന്നു. ആദ്യ ലക്ഷ്യം യാഗേശ്വർ ആയിരുന്നു. മംഗളാരതിയ്ക്കു ശേഷം ഞങ്ങൾ അൽമോറ വഴി യാഗേശ്വറിലേക്ക് യാത്ര തിരിച്ചു. ഏതാണ്ട് നാന്നൂറോളം കിലോമീറ്റർ ദൂരമുണ്ട് ഡൽഹിയിൽ നിന്ന് യാഗേശ്വറിലേക്ക്.. പിറ്റേന്ന് പുലർച്ചയോടെ ഞങ്ങൾ യാഗേശ്വറിലെ കുമയുൺ മണ്ഡൽ വികാസിന്റെ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നു. നേരം പുലർന്നു വരുന്നതെയുള്ളൂ..പുലരിയുടെ വെളിച്ചത്തിൽ ദേവദാരുമരങ്ങൾ പൂത്തുനിൽക്കുന്ന കാഴ്ച ആരേയും ആകർഷിക്കും. പൂത്തുനിൽക്കുന്ന ദേവദാരുക്കളുടെ നടുവിലായാണ് യാഗേശ്വർ ക്ഷേത്രം നിലകൊള്ളുന്നത്.പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ എട്ടാമത്തെ ജ്യോതിർലിംഗമായി യാഗേശ്വർ ക്ഷേത്രം നിലകൊള്ളുന്നു.ചെറുതും വലുതുമായ 124 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് യാഗേശ്വർ.ഏതാണ്ട് 2500 വർഷങ്ങളുടെ പഴക്കമുണ്ട് യാഗേശ്വറിലെ ക്ഷേത്രങ്ങൾക്കുള്ളത്.പാറക്കല്ലുകൾ അടുക്കുകളായി കെട്ടിയുയർത്തിയിരിക്കുന്നു .ആർക്കിയോളൊജിക്കൽ സർവേ പ്രകാരം ഏഴാം നൂറ്റാണ്ടിലാണത്രേ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. പ്രാധാന പ്രതിഷ്ഠയായി ശ്രീ പരമേശ്വരൻ യാഗേശ്വർ മഹാദേവനായി ഇവിടെ പൂജിക്കപ്പെടുന്നു. ക്ഷേത്രത്തിനടുത്തായാണ് ഗോമതി നദിയുടെയും സരയു നദിയുടെയും സംഗമസ്ഥാനം.മലമടക്കുകളിൽ ഗോതമ്പും നെല്ലും കൃഷി ചെയ്തിരിക്കുന്നു. തട്ടു തട്ടായാണ് ഇവിടങ്ങളിലെ കൃഷി. അല്പസമയത്തിനകം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത ലക്ഷ്യം പാതാൾ ഭുവനേശ്വർ ആയിരുന്നു. ഹ്രസ്വമായ യാത്രയ്ക്കു ശേഷം ഞങ്ങൾ പാതാൾ ഭുവനേശ്വറിൽ എത്തിച്ചേർന്നു.ഉത്തർഘണ്ട് ടൂറിസത്തിന്റെ സംരക്ഷണയിലാണ് പാതാൾ ഭുവനേശ്വറിലെ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. വളരെ ചെറിയ ഗുഹാമുഖം. കുനിഞ്ഞ് ആ ഗുഹയ്ക്കകത്തേക്കിറങ്ങി ഇരുണ്ട ഗുഹാന്തർഭാഗത്തെത്തി. ചിലയിടങ്ങളിൽ ചെറിയ ബൾബുകൾ പ്രകാശം പരത്തി..കൂടെ വന്ന ഗൈഡ് ടോർച്ച് തെളിച്ച് ഗുഹാന്തർഭാഗത്തെ വിവിധരൂപങ്ങൾ കാണിച്ചു തന്നു.ഒരു അത്ഭുത പ്രപഞ്ചമായിരുന്നു അത്. ഞങ്ങൾ ഇത്രയും നേരം നടന്നു വന്നത് ശേഷനാഗ സർപ്പത്തിന്റെ മുകളിലൂടെയായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലുള്ള സർപ്പത്തിന്റെ രൂപത്തിൽ ശിരസ്സ് ദൂരെ കാണാനായി. യഥാർത്ഥ സർപ്പത്തിന്റെ രൂപത്തെ വെല്ലുന്ന രീതിയിലായിരുന്നു ഇതിന്റെ രൂപം. ഇന്ദ്രന്റെ വാഹനമായ ഐരാവതം,ബദരി കേദാർ മലനിരകളും, സ്വയം ഭൂ ലിംഗവും അതിനുമുകളിൽ ധാരയെന്നോണം ഇറ്റു വീഴുന്ന തെളിനീർ തുള്ളികളും അത്ഭുതമായി തോന്നി. ഇവയെല്ലാമൊരു ഗുഹയിൽ തനിയെ ഉണ്ടായതാണെന്നറിഞ്ഞപ്പോൾ അത്ഭുതം ഇരട്ടിച്ചു. പാതാള ലോകത്തിലെ അത്ഭുത ദൃശ്യങ്ങൾ കണ്ടതിനുശേഷം ഞങ്ങൾ ഥാർച്ചുലയിലേക്ക് യാത്രതിരിച്ചു. ആദികൈലാസയാത്രയുടെ ആദ്യത്തെ ക്യാമ്പ് ഥാർച്ചുലയിലാണ്.
ദേവദാരു
പച്ചപ്പണിഞ്ഞു നിൽക്കുന്ന മലനിരകളും മഞ്ഞുമൂടിയ ഹിമവൽ ശൃംഗങ്ങളും യാത്രയിലുടനീളം കാണാമായിരുന്നു. റോഡോഡെണ്ഡ്രോൺ മരങ്ങൾ പൂത്തുനിൽക്കുന്നു. ചിലയിടങ്ങളിൽ മഴയും ഞങ്ങളെ അനുഗമിച്ചു. വഴിയിലെങ്ങുനിന്നോ കാളി നദി പ്രത്യക്ഷയായി.അലറിവിളിച്ചു കൊണ്ട് അത്യഗാധതയിലൂടെ ഒഴുകുകയായിരുന്നു കാളി.പലപ്പോഴും ഥാർച്ചുലയിലെത്തുന്നതു വരെ കാളി ഞങ്ങളുടെ കൂടെ ഒഴുകിത്തിമിർത്തു. ഥാർച്ചല്ലയിലെ കുമയുൺ മണ്ഡൽ വികാസിന്റെ ഗസ്റ്റ് ഹൗസിലാണ് ഞങ്ങൾക്കു വേണ്ടിയുള്ള താമസമേർപ്പാടാക്കിയിരുന്നത്. ഥാർച്ചുലയിലെ ഗസ്റ്റ് ഹൗസിനു സമീപത്തൂടെ കാളി ഒഴുകിയിരുന്നു. കാളീനദിക്കു കുറുകെ കെട്ടിയ പാലത്തിലൂടെ നേപ്പാളിലേക്ക് കടക്കാം. അഞ്ചു മണി വരെ നേപ്പാൾ കാണാമെന്നും അഞ്ചു മണിക്കു മുൻപായി തിരിച്ചെത്തണമെന്ന ലെയ്സൺ ഓഫീസറുടെ നിർദ്ദേശം മാനിച്ച് ഞങ്ങൾ കാളിക്കു കുറുകെ കെട്ടിയ തൂക്കുപാലത്തിലൂടെ നേപ്പാളിലേക്ക് കടന്നു.ചെറിയ പട്ടണം അത്യാവശ്യം ബാഗുകളും മറ്റും വാങ്ങാം.
കാട്ടുപനിനീർ
ചെറിയ മാർക്കറ്റുകളും മറ്റും സന്ദർശിച്ച ശേഷം ഞങ്ങൾ അഞ്ചു മണിക്കുമുൻപായി തിരിച്ച് വന്നു. അഞ്ചുമണിക്ക് ഗേറ്റ് അടച്ചാൽ പിന്നീട് കാലത്ത് മാത്രമേ തിരിച്ചു വരാൻ കഴിയുകയുള്ളൂ. രാത്രി ലെയ്സൺ ഓഫീസർ പിറ്റേന്നുള്ള യാത്രയ്ക്കു വേണ്ട നിർദ്ദേശങ്ങൾ തന്നു. ഥാർച്ചുലയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മംഗ്തി വരെ ജീപ്പിലാണ് യാത്ര..പിന്നീട് മംഗ്തിയിൽ നിന്ന് പതിനാലു കിലോമീറ്റർ അകലെയുള്ള ഗാലയിലേക്ക് കാൽനടയാത്ര തുടങ്ങും. അതിനാൽ ഇന്നു തന്നെ ലഗേജുകൾ ഇനം തിരിച്ച് വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാൽനടയാത്രയിൽ പരമാവധി 9 കിലോ ഭാരമേ ട്രക്കിംഗ് ഭാഗുകളിൽ ഉണ്ടാകാൻ പാടുള്ളൂ. എനിക്കും സുരേന്ദ്രനും രണ്ട് ട്രക്കിംഗ് ബാഗുകളും മറ്റൊരു ബാഗുമാണുണ്ടായിരുന്നത്. ട്രക്കിംഗ് ബാഗുകൾ ഒഴികെയുള്ള ബാഗുകൾ ഞങ്ങൾ ലെയ്സൺ ഓഫീസറെ ഏൽപ്പിച്ചു. മംഗ്തിയിൽ നിന്ന് ഗാലയിലേക്കുള്ള യാത്രയിൽ ഓരോ യാത്രക്കാരനും ഒരു കോവർകഴുതയെ ലഗേജ് ചുമക്കാൻ വാടകയ്ക്ക് ലഭിക്കും. ഇരുപത് കിലോയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ അൻപതു രൂപ അധികം കൊടുക്കണമത്രേ.. രാത്രിയിൽ ഭക്ഷണത്തിനു ശേഷം ഞങ്ങൾ കിടക്കയിലേക്ക് വീണു.
കാളീ നദി
കുലം കുത്തിയൊഴുകുന്ന കാളിയുടെ അലർച്ച കേട്ടാണ് ഞങ്ങൾ ഉണർന്നത്. നേരം പുലർന്നിട്ടില്ല. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഞങ്ങൾ മംഗ്തിയിലേക്ക് യാത്ര തുടർന്നു. നനുത്ത പ്രഭാതം.ഗിരിനിരകളിൽ നിന്ന് മഞ്ഞിന്റെ പുതപ്പ് ഒഴുകി വന്നു. ഏതാണ്ട് പത്തു മണിയോടെ ഞങ്ങൾ മംഗ്തിയിലെത്തി. ഞങ്ങളെക്കാത്ത് കുതിരക്കാരും പോർട്ടർമാരും മംഗ്തിയിൽ തയ്യാറായി നിൽപ്പുണ്ടായിരുന്നു.
മാംസഭോജിയായ സസ്യം
മംഗ്തിയിൽ നിന്നാണ് കാൽ നട യാത്ര തുടങ്ങുന്നത്. പത്തൊൻപത് പേരടങ്ങുന്ന യാത്രാസംഘത്തിൽ ഞാനും സുരേന്ദ്രനുമുൾപ്പടെ ആറുപേർ മാത്രമാണ് കാൽ നടയായി യാത്ര ചെയ്തത്. ലഗേജുകൾ പോർട്ടർമാരെ ഏൽപ്പിച്ചതിനു ശേഷം ഞങ്ങൾ നടത്തം ആരംഭിച്ചു. നടത്തം തുടങ്ങിയതും ശക്തമായ മഴയും തുടങ്ങി. റെയിൻ കോട്ടൊക്കെ ധരിച്ച് ഞങ്ങൾ യാത്ര തുടർന്നു. മഴയോടൊപ്പം കനത്ത മണ്ണിടിച്ചിലും തുടങ്ങി. നടന്നവരിൽ ഏറ്റവും പുറകിലായാണ് ഞാനും സുരേന്ദ്രനും നടന്നത്. പലയിടങ്ങളിലും മണ്ണിടിഞ്ഞ് വഴിമാറി യാത്ര ചെയ്യേണ്ടി വന്നു.
മാംസഭോജിയായ സസ്യം
അത്തരമൊരവസരത്തിലാണ് സുരേന്ദ്രന്റെ കാലിൽ നിന്നും രക്തമൊഴുകുന്നത് ശ്രദ്ധയിൽ പെട്ടത്. ജീൻസ് പാന്റ് തെറുത്ത് കയറ്റിയപ്പോഴാണ് അട്ട കടിച്ചതാണെന്ന് മനസ്സിലായത്. അട്ടയെ നീക്കി ഞങ്ങൾ വീണ്ടും നടന്നു. മഴയെ തുടർന്ന് മണ്ണെല്ലാം കുതിർന്നിരുന്നു. ഇത്തരം അവസരങ്ങളിൽ വഴുതിവീഴാനുള്ള സാധ്യതയേറും. അതിനാൽ ഓരോ അടിയും വളരെ ശ്രദ്ധയോടെ വച്ച് ഞങ്ങൾ നടന്നു, വഴിയരികിൽ കണ്ട മുൾച്ചെടിയിൽ കാലൊന്നുരസിയപ്പോൾ കാലെല്ലാം തിണിർത്തു വന്നു. തദ്ദേശവാസികൾ ബിച്ചു എന്നു വിളിക്കുന്ന ചെടി നമ്മുടെ നാട്ടിലെ ചൊറിയണത്തെ ഓർമ്മിപ്പിച്ചു. കനത്ത മഴയ്ക്കൊടുവിൽ അഞ്ചുമണിയോടെ ഗാല ക്യാമ്പിലെത്തിച്ചേർന്നു. ഗാല ക്യാമ്പാണ് ആദികൈലാസയാത്രയിലെ ആദ്യത്തെ ക്യാമ്പ്. ലഘു ഭക്ഷണത്തിനുശേഷം ഞങ്ങൾ റൂമിലേക്ക് നടന്നു. മഴ പൂർണ്ണമായും തോർന്നിരുന്നു.സുരേന്ദ്രനേയും കൂട്ടി ഞാനടുത്തുള്ള പട്ടാള ക്യാമ്പിലേക്ക് നടന്നു. ഞങ്ങളവിടെ ഒരു മലയാളിയെ പരിചയപ്പെട്ടു. ഗാല ഇന്ത്യൻ പട്ടാളത്തിന്റെ തന്ത്രപ്രധാനമായ ഇടമാണെന്നറിയാൻ കഴിഞ്ഞു. അദ്ദേഹം ഞങ്ങൾക്ക് ഗോതമ്പിട്ട് വാറ്റിയ നാടൻ തന്നുവെങ്കിലും ഞങ്ങളത് സ്നേഹപൂർവ്വം നിരസിച്ചു. മടക്കയാത്രയിൽ കാണാമെന്ന് പറഞ്ഞ് ഞങ്ങൾ വിട പറഞ്ഞു. സമയം 7 മണി കഴിഞ്ഞിട്ടും നല്ല പ്രകാശമായിരുന്നു. പകൽ മഴ പെയ്തതായി തോന്നുകയേയില്ല. രാത്രി ചോറും പരിപ്പുമായിരുന്നു ഭക്ഷണം. രാത്രിയിൽ കിടന്നതേ ഉറങ്ങിപ്പോയി.അത്രയ്ക്കായിരുന്നു യാത്ര ക്ഷീണം…
സംഹാര രുദ്രയായ കാളി
പിറ്റേന്ന് രാവിലെ ഞങ്ങൾ ബുധിയിലേക്ക് യാത്രതിരിച്ചു. അതിരാവിലെ അഞ്ചുമണിക്ക് ഞങ്ങൾ നടന്നു തുടങ്ങി. ആദ്യത്തെ ഇടത്താവളമായ ലഖൻപൂർ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. പ്രാതൽ ലഖൻപൂരിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടുകിലോമീറ്റർ കുന്നുകളൊന്നുമില്ലാത്ത പ്രതലമായിരുന്നു. രണ്ടു കിലോമീറ്റർ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ജിപ്തിയെന്ന സ്ഥലത്തെത്തി. ജിപ്തിയിൽ നിന്നും തുടർന്നുള്ള യാത്ര അതീവ ദുഷ്കരമായിരുന്നു. ചെങ്കുത്തായ മലനിരകളും അത്യഗാധതയിലൂടൊഴുകുന്ന കാളിയും..ഭീതിജനകമായിരുന്നു ആ യാത്ര.. ഇനിയുള്ള യാത്ര 4400 പടികൾ കയറിയും ഇറങ്ങിയുമാണ്.കല്ലുകൊണ്ടുള്ള ഈ പടവുകൾ നിർമ്മിച്ചത് ഒരു രാജസ്ഥാനി മഹാരാജാവാണെന്ന് ലെയ്സൺ ഓഫീസർ പറഞ്ഞു.ഒരു വശത്ത് കുത്തനെയുള്ള പർവ്വതഭീമന്മാർ താഴെ കാളി നദി സർവ്വതിനെയും പിഴുത് ഒഴുകുന്നു.
പടവുകളുടെ വശങ്ങളിൽ ഇരുമ്പുപാളികൾ സ്ഥാപിച്ചിരുന്നു. സസൂക്ഷ്മം ഞങ്ങൾ പടവുകളിറങ്ങാൻ തുടങ്ങി.ദൂരെ ഒരിടത്ത് ചെറുവെള്ളച്ചാട്ടവും കണ്ടു. കാളീനദിയുടെ ഏതോ പോഷകനദിയായിരിക്കണമത്. ചിലയിടങ്ങളിൽ ഗുഹപോലെ രൂപാന്തരം പ്രാപിച്ച മലയിടുക്കുകളിലായിരുന്നു പടവുകൾ പണിതത്.അത്തരം സ്ഥലങ്ങളിൽ സൂക്ഷിച്ച് നടന്നില്ലെങ്കിൽ തല വല്ല പാറയിലും കൊണ്ടിടിച്ചതു തന്നെ. വഴിയരികിൽ മാംസബുക്കുകളായ ചില സസ്യങ്ങളുമുണ്ടായിരുന്നു. ചിലയിടങ്ങളിൽ മണ്ണിടിച്ചലിനാൽ കൽപ്പടവുകൾ തകർന്നിരുന്നു. എവിടെനിന്നോ ഒരു ചാറ്റൽ മഴ ഞങ്ങളെത്തേടിയെത്തി. പതിയെ പതിയെ അത് മഹാവൃഷ്ടിയായി പരിണമിച്ചു. മഴ ശക്തിപ്രാപിച്ചതോടെ പാർശ്വങ്ങളിലെ മലനിരകളിൽ നിന്നും ശക്തമായ ജലപ്രവാഹമുണ്ടായി. എത്രയും പെട്ടെന്ന് ലഖൻപൂരിലെത്തുകയെന്ന ലക്ഷ്യത്തോടെ ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി. ഏതാണ്ട് 9 മണിയോടെ ഞങ്ങൾ ലഖൻപൂരിലെത്തി.
ലഖൻപൂരിൽ നിന്നും തുടർന്നുള്ള യാത്രയിൽ മഴയ്ക്ക് അല്പം ശമനം വന്നു. ദൂരെ ഹിമവൽശൃംഗങ്ങളിൽ നിന്ന് കോടമഞ്ഞിറങ്ങി വന്നു. കുറച്ചകലെ മലനിരകൾക്ക് നടുവിൽ ദശാസന്ധി പോലെ വഴിയവസാനിക്കുന്നു. അതിനുമപ്പുറം കൽക്കൂമ്പാരങ്ങൾ..അതാണ് മാൽപ്പ. 1998ലെ ഒരു ആഗസ്ത് മാസത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ ജനങ്ങൾ അകാലമൃത്യു വരിച്ചതിവിടെയാണ്. വലിയ ഒരു മലയുടെ സ്ഥാനത്ത് അൽപ്പം കരിങ്കൽക്കഷണങ്ങൾ മാത്രം..വഴി മദ്ധ്യേ ഭ്രാന്തിയായ ഒരു സ്ത്രീയെ ഞങ്ങൾ കണ്ടു. മാൽപ്പ ദുരന്തത്തിന്റെ ദൃക്സാക്ഷിയായ ഗ്രാമീണ യുവതിയായിരുന്നു അത്. ദുരന്തത്തിന്റെ ആഘാതത്തിൽ മനസ്സിന്റെ സമനില തെറ്റി അവർ മലമടക്കുകളിൽ അലഞ്ഞു നടന്നു…കാളി നദി പോലും ശോകമായിട്ടാണിവിടെ ഒഴുകുന്നതെന്നു തോന്നി. പറഞ്ഞറിയിക്കാൻ വയ്യാത്ത വിങ്ങലായിരുന്നു മനസ്സിൽ.പൂക്കളില്ലാത്തതിനാൽ അല്പം ഇലകൾ ചേർത്ത് വച്ച് മൃതിയടഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.
സർപ്പച്ചെടി
ചെറിയ മരപ്പാലം കാളിയുടെ പോഷകനദിക്കു കുറുകെ കെട്ടിയിരുന്നു. ശ്രദ്ധയോടെ ഞങ്ങൾ ആ മരപ്പാലം താണ്ടി മറുവശത്തെത്തി. മാംസഭോജികൾ അവിടെ തഴച്ചു വളർന്നിരുന്നു. ശോകയായ കാളിയുടെ പാർശ്വത്തിലൂടെ ഞങ്ങൾ നടന്നു.ദൂരെ ഐസിന്റെ വലിയ പാളി കാളിയിലേക്ക് നീണ്ടു നിന്നു.കുറച്ച് നടന്നപ്പോൾ കാളി രൗദ്ര ഭാവത്തിൽ ഒഴുകിക്കൊണ്ടിരുന്നു. വഴിയരികിൽ ഒരു ഐസിന്റെ ഗുഹയ്ക്കകത്തേക്ക് കാളിയൊഴുകി, കുറച്ചു നേരം അപ്രത്യക്ഷമായി കുറച്ചു സമയത്തിനു ശേഷം ഐസ് ഗുഹയുടെ മറുവശത്തൂടെ കാളി പുറത്തെത്തി. ബുധിയോടടുക്കുന്തോറും നിരവധി വെള്ളച്ചാട്ടങ്ങളും കാണാനായി. എല്ലാം കാളിയിൽ ലയിക്കുന്നു.. മറ്റൊരു മലയും താണ്ടിയതോടെ ദൂരെ ബുധി ക്യാമ്പ് കാണാനായി. മലനിരകൾക്ക് നടുവിൽ തട്ടു തട്ടായി മേഞ്ഞ കുടിലുകൾ..അല്പ നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ നടത്തമാരംഭിച്ചു. മഞ്ഞിന്റെ നേർത്ത പാളികൾ ഞങ്ങളെ മൂടി..ദൂരെ ചെമ്മരിയാടിൻ പറ്റങ്ങൾ മേഞ്ഞു കൊണ്ടിരുന്നു… നടന്ന് ഞങ്ങൾ കയറിയത് ഒരു ഐസ് ഗ്ലേഷിയറിനു മുകളിലായിരുന്നു. രണ്ട് മലനിരകൾക്ക് നടുവിലുള്ള ഐസ് ഗ്ലേഷിയർ.. പഞ്ഞിക്കെട്ട് പോലെയുള്ള ഐസ് വാരിയെറിഞ്ഞ് ഞങ്ങൾ നിൽക്കുമ്പോൾ ദൂരെ നിന്ന് ആട്ടിടയന്മാർ ഞങ്ങളെ ചീത്ത പറഞ്ഞു… ഗഡവാളി ഭാഷ മനസ്സിലാകാതെ മിഴിച്ച് നിന്ന ഞങ്ങൾക്ക് ആട്ടിടയന്മാർ ദൂരെ ഐസിന്റെ വിള്ളൽ കാണിച്ചു തന്നു. കുത്തിയൊഴുകുന്ന കാളിയിലേക്കൊഴുകുന്ന ഏതോ നദിയുടെ വേഷപ്പകർച്ച.. ആ വിള്ളൽ കണ്ട് ഞങ്ങൾ നടുങ്ങി. ഐസിലെ ഏതെങ്കിലും പാളി തകർന്ന് താഴേക്ക് പതിച്ചാലുണ്ടാകുന്ന അപകടത്തെപ്പറ്റി അപ്പോൾ മാത്രമാണ് ഞങ്ങൾക്ക് മനസ്സിലായത്. ആട്ടിടയന്മാർക്ക് നന്ദി പറഞ്ഞ് ഞങ്ങൾ പ്രയാണം തുടർന്നു. മഞ്ഞിൻ കണങ്ങൾ ഉതിർന്നു വീഴുന്ന ഇലത്തുമ്പുകൾ തവിട്ടും ചുവപ്പും നിറത്തിലുള്ള ഫലങ്ങൾ..ആശ്ചര്യജനകമായിരുന്നു പ്രകൃതിയുടെ പരിണാമം.. പൂത്തുനിൽക്കുന്ന പൈൻ മരങ്ങളും ദൃശ്യത്തിന്റെ മാറ്റ് കൂട്ടി…. ശേഷം ഞങ്ങൾ ബുധി ക്യാമ്പിലെത്തി. തട്ടു തട്ടായിത്തീർത്ത ചെറുകുടിലുകൾക്കടുത്തായാണ് ക്യാമ്പ് നിലനിന്നിരുന്നത്. ലഗേജ് വച്ചിട്ട് ഞങ്ങൾ ബുധിയിലേക്കിറങ്ങിച്ചെന്നു. മരപ്പലകൾ കൊണ്ട് പണിതീർത്ത വീടുകൾ.. മേൽക്കൂരയിൽ ഫൈബറും ഓടും പാകിയിരുന്നു. ഒട്ടുമിക്ക ജനലുകളും അടഞ്ഞിരുന്നു. വഴിയരികിൽ കണ്ട വീട്ടിൽ മൃഗത്തോൽ കൂട്ടിയിട്ടിരിക്കുന്നു. യാക്കിന്റേതാകാം അവ.. വിറകുകളും മറ്റും അടുക്കുകളായി വച്ചിരുന്നു പലയിടത്തും..നേരമിരുട്ടുന്നതിനു മുൻപ് ക്യാമ്പിലെത്തി..യാത്രികരെല്ലാം ക്ഷീണിതരായി തോന്നി. രാത്രിയിലെ ഭക്ഷണത്തിനുശേഷം ഞങ്ങൾ വേഗം കിടന്നു. പുലർച്ചെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഞങ്ങൾ നടത്തമാരംഭിച്ചു. ബുധിയിൽ നിന്ന് ഛിയാലേഖ് ആണ് ആദ്യ ലക്ഷ്യം.
നവിധാങ്ങിലേക്കുള്ള യാത്രാ മധ്യേ
വൻപർവ്വതങ്ങളുടെ മുകളിലേക്കുള്ള കുത്തനെയുള്ള കയറ്റമായിരുന്നു ആദ്യം. തലേന്ന് പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ കാലുറപ്പിച്ച് നിർത്താൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. ഒരു വിധം ഞങ്ങൾ ഛിയാലേഖിലെത്തിച്ചേർന്നു. ഛിയാലേഖിൽ കുമയുൺ മണ്ഡൽ വികാസിന്റെ കാന്റീൻ ഉണ്ടായിരുന്നു. അവിടെയാണ് ഞങ്ങൾക്ക് വേണ്ടി പ്രഭാത ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഒരു വിധം റൊട്ടി കഴിച്ചെന്നു വരുത്തി.. പ്രസന്നമായ കാലാവസ്ഥയായിരുന്നു. ഛിയാലേഖ് മറ്റൊരു പൂക്കളുടെ താഴ്വരയാണ്.. പൂത്തു നിൽക്കുന്ന ദേവദാരുവും പൈൻ മരങ്ങളും അസംഘ്യം പൂക്കളും കാഴ്ചയ്ക്ക് വിരുന്നേകി. ദൂരെ മലനിരകളിൽ സൂര്യൻ സ്വർണ്ണശോഭ പരത്തി.
നവിധാങ്ങിലേക്കുള്ള യാത്രാ മധ്യേ
വെള്ളിമേഘങ്ങൾ മലനിരകളെ തൊട്ടുരുമ്മി നടന്നു. മലഞ്ചെരുവുകളിൽ ഏതോ പുരാതനയാത്രയുടെ സ്മരണയെന്നോണം ചവിട്ടടികൾ ആഴത്തിൽ പതിഞ്ഞിരുന്നു. അർക്കരശ്മികൾ വെള്ളിമേഘങ്ങളിൽ നിന്ന് മലഞ്ചെരിവിന്റെ പ്രാചീനതയിലേക്ക് നിപതിച്ചു. അടുത്ത യാത്ര ഗർഭ്യാങ്ങിലേക്കാണ്. ഭാരത് തിബറ്റ് സേനയുടെ ചെക്ക് പോസ്റ്റിൽ നിന്നും വിശദമായ പരിശോധനയ്ക്കുശേഷം ഞങ്ങൾ നടന്നു. മലഞ്ചെരിവുകൾ കണ്ണിൽ നിന്നകന്നപ്പോൾ വെള്ളി മേഘങ്ങൾ ഞങ്ങളെ ആശ്ലേഷിച്ചു. വിശ്രമത്തിനു ശേഷമേ പിന്നീട് ഞങ്ങൾക്ക് യാത്ര തുടരാനായുള്ളൂ.. പൂത്തുനിൽക്കുന്ന മൈതാനത്തിനു നടുവിലൂടെ ഞങ്ങൾ നടന്നു നീങ്ങി. അല്പനേരത്തെ സമതലയാത്രയ്ക്ക് ശേഷം ഞങ്ങൾ ചെങ്കുത്തായ ഇറക്കത്തിലേക്കെത്തിച്ചേർന്നു. വളരെ സൂക്ഷിച്ച് ഓരോ അടിയും എടുത്തു വച്ച് ഞങ്ങൾ ആ ഇറക്കമിറങ്ങി കാളീതീരത്തെത്തി. ഇവിടെ കാളി പ്രസന്നവതിയായിരുന്നു. വെളുത്ത് നുരഞ്ഞ് പതഞ്ഞ് അവളൊഴുകി. ഗർഭ്യാങ്ങ് അടുക്കുന്തോറും മൂടൽമഞ്ഞ് ഞങ്ങളെ പുൽകി. സുദീർഘമായ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ഗർഭ്യാങ്ങിലെത്തിച്ചേർന്നു.
മറ്റൊരു മലയോര ഗ്രാമമാണ് ഗർഭ്യാങ്ങ്. ചെറിയ കടകളും..ഉരുളൻ കല്ലുകളും മണ്ണും കുഴച്ചു പണിത വീടുകൾക്ക് മുകളിൽ വിറകുകൾ കൂട്ടിയിട്ടിരിക്കുന്നു. യാക്കുകളും കുതിരകളും യഥേഷ്ടം മേഞ്ഞ് നടക്കുന്നു. ക്ഷണനേരത്തെ വിശ്രമത്തിനു ശേഷം യാത്ര തുടർന്നു. ഉച്ചയോടെ സേട്ടിയെന്ന ഗ്രാമത്തിലെത്തി ഞങ്ങൾ..ഉച്ച ഭക്ഷണം ഇവിടെയായിരുന്നു തയ്യാറാക്കിയിരുന്നത്. റോട്ടിയും ഉരുളക്കിഴങ്ങു കറിയും കഴിച്ചതിനുശേഷം ഗുൻജി ലക്ഷ്യമാക്കി യാത്ര തുടർന്നു. അതു വരെ പ്രസന്നമായ പ്രകൃതി പെട്ടെന്ന് ഇരുണ്ടു മൂടി.അടുത്ത മഴയാരംഭിക്കുകയാണ്..ദൂരെ പർവ്വതശിഖരങ്ങളിൽ മഴ വർഷിച്ചു. കാളിയുടെ ഗർഭങ്ങളിൽ മഴ ലയിച്ചു. പർവ്വതങ്ങളിൽ നിന്നും ദേവദാരുവും പൈന്മരങ്ങളും താണ്ടി ഒരു അവധൂതനെപ്പോലെ മഴ ഞങ്ങളിൽ വർഷിച്ചു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച്, മഴക്കോട്ടണിഞ്ഞ് നടത്തം തുടർന്നു. സുരേന്ദ്രന്റെ മഴക്കോട്ട് ഇതിനോടകം കീറിപ്പോയിരുന്നു..വേറെ വഴിയില്ലാത്തതിനാൽ നനയുക തന്നെ.. ദൂരെ വെളുത്ത മേഘക്കീറുകൾക്കിടയിലൂടെ ഗുൻജി ഒരു പൊട്ടുപോലെ ഞങ്ങൾക്ക് ദൃശ്യമായി.. രണ്ടു മണിക്കൂർ നടത്തത്തിനുശേഷം ഞങ്ങൾ ഗുൻജിയിലെത്തിച്ചേർന്നു. മറ്റു യാത്രക്കാർ ഞങ്ങളെ വരവേറ്റു.. ചൂടുള്ള സൂപ്പും പഴങ്ങളും കഴിച്ച് ഞങ്ങൾ വിശപ്പടക്കി..രാത്രിയോടെ ലെയ്സൺ ഓഫീസർ അടുത്ത ദിവസത്തേക്കുള്ള യാത്രയ്ക്കുള്ള നിർദേശം നൽകി. അടുത്ത രണ്ട് ദിവസങ്ങൾ പ്രാധാന്യമേറിയതാണ്. ഓം പർവ്വതദർശനത്തിനായാണ് അടുത്ത യാത്ര.. ഗുൻജിയിൽ നിന്ന് കാലാപാനി വഴി നവിധാങ്ങിലെത്തിയാൽ ഓം പർവ്വതം ദൃശ്യമാകും.. താത്കാലിക മെഡിക്കൽ ചെക്കപ്പിനായി ക്യാമ്പ് ഡോക്ടർ വന്നിരുന്നു. ആർക്കും ആരോഗ്യപരമായി ബുദ്ധിമുട്ടൊന്നുമില്ലെന്നുറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന വാർത്ത ആശ്വാസം പകർന്നു. സംഘാംഗങ്ങളെല്ലാം വൈകുന്നേരം ഭജന പാടി..രാത്രി അത്താഴത്തിനുശേഷം സ്ലീപ്പിംഗ് ബാഗിലേക്ക് കടന്നു.. പിറ്റേന്ന് ഗുൻജിയിലെ സൂര്യോദയം കാണാൻ നേരത്തെ തന്നെ ഉണർന്നിരുന്നു. തെളിഞ്ഞ ആകാശത്ത് സൂര്യൻ പൊൻപ്രഭ പരത്തിയത് ഏവരേയും ഹഠാകർഷിച്ചു. അതിരാവിലെ തന്നെ യാത്ര തുടർന്നു.കാലാപാനിയാണ് ഇന്നത്തെ ലക്ഷ്യം. തലേന്ന് പെയ്തമഴയുടെ ലാഞ്ചന പോലുമില്ല. തെളിഞ്ഞ കാലാവസ്ഥ. കാളീതീരത്തൂടെയായിരുന്നു യാത്ര.. കാളി കൂടുതൽ പ്രസന്നവതിയായിരുന്നു.ശാന്തയായ് അവളൊഴുകി… ആകാശത്ത് ധവളിമ പരന്നു. സാവധാനം ഞങ്ങൾ നടന്നു നീങ്ങി. ദൂരെ മലഞ്ചെരുവുകളിൽ പുഷ്പങ്ങൾ പൂത്തു നിൽക്കുന്നു. നിരവധി ചിത്രശലഭങ്ങളും പാറിനടന്നു. ഗ്രാമീണർ വലിയ വിറകുകെട്ടുകളുമായി നടന്നു നീങ്ങുന്നത് കാണാൻ കഴിഞ്ഞു. ദൂരെ മലഞ്ചെരിവുകളിൽ മഞ്ഞിൻ ശകലങ്ങൾ പറ്റിച്ചേർന്നിരുന്നു. മറ്റൊരു ചരിവ് കടന്ന് ഞങ്ങൾ കണ്ടത് മഞ്ഞ നിറത്തിലുള്ള പുഷ്പസഞ്ചയം… ആയിരം സുമഗന്ധങ്ങൾ അവിടെങ്ങും പരന്നിരുന്നു. ഞങ്ങൾ നടന്നു നീങ്ങുന്ന പർവ്വതനിരയ്ക്കെതിർവശത്തായി കോട്ട പോലെ തോന്നിച്ചു. കാലാപാനി അടുക്കുന്തോറും കാളിയുടെ വലിപ്പം കുറഞ്ഞു വന്നു. ഏതാണ്ട് 2 മണിയോടെ ഞങ്ങൾ കാലാപാനിയിലെത്തിച്ചേർന്നു. കാളി നദി ഉത്ഭവിക്കുന്നതിവിടെയാണ്. ഒരു വലിയ ക്ഷേത്രവും പണിതിരുന്നു. ITBP ക്യാമ്പും അടുത്തു തന്നെയായിരുന്നു. ലഗേജ് ക്യാമ്പിനുള്ളിൽ വച്ചതിനുശേഷം ഞങ്ങൾ ക്ഷേത്രദർശനത്തിനായ് നടന്നു. ശിവപ്രതിഷ്ഠയും കാളീപ്രതിഷ്ഠയുമുള്ള ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നു നോക്കിയാൽ കാളീനദിയുടെ ഉത്ഭവസ്ഥാനം കാണാം.. ക്ഷേത്രത്തിൽ കുറച്ചുസമയം ചിലവഴിച്ചതിനുശേഷം ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു.
കാലാപാനി ഏതോ അജ്ഞാത തീരം പോലെ ശോകയായ് മൗനിയായ് നിന്നു. ജഡതുല്യമായ മലമടക്കുകളിൽ നിന്നും തണുത്തകാറ്റ് ഒഴുകി വന്നു. സന്ധ്യ സാന്ദ്രമായി.ആകാശത്തിലെ അരുണിമ കെട്ടടങ്ങി. ഞങ്ങൾ ശങ്കരസ്തുതികൾ പാടി വിളക്കുകൾ തെളിച്ചു..കാളീക്ഷേത്രത്തിലെ ഭജനയുടെ അലകൾ മലകളിൽ തട്ടി മാറ്റൊലി കൊണ്ടു. കാലാപാനി സമുദ്രനിരപ്പിൽ നിന്ന് 12000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.. യാത്രികരിൽ പലർക്കും ഉയർന്ന ആൾട്ടിറ്റ്യൂടിലുണ്ടാകുന്ന mountain sickness പിടിപെട്ടു, ശ്വാസം കിട്ടാനും നന്നേ ബുദ്ധിമുട്ടി.. ക്യാമ്പിലെ ഡോക്ടറുടെ സേവനം തൃപ്തികരമായിരുന്നു.ലെയ്സൺ ഓഫീസറുടെ സന്ദർശനത്തിനു ശേഷം ഞങ്ങൾ ടെന്റുകളിലേക്ക് മടങ്ങി. രാത്രിയിൽ പലപ്പോഴും ശ്വാസതടസ്സമുണ്ടായി ഞാനുണർന്നു. ഒരു നിമിഷം അന്തരീക്ഷം ശൂന്യമാണെന്ന് തോന്നിപ്പോകും.. പിന്നെ പ്രാണവായുവിനുവേണ്ടിയുള്ള പരക്കം പാച്ചിൽ. പെട്ടെന്ന് എവിടെനിന്നോ വരുന്ന തണുത്ത കാറ്റ്. കുറച്ചുനേരം ആശ്വാസം… ജീവവായുവിന്റെ അത്യന്താപേക്ഷികത തോന്നിച്ച നിമിഷങ്ങൾ.. പലപ്പോഴും മരണത്തിലേക്ക് അടുക്കുന്ന പോലെ തോന്നും..ഒരുവിധം നേരം വെളുപ്പിച്ചു. സുരേന്ദ്രന്റെ അടുത്തെത്തിയപ്പോഴാണ് എല്ലാവർക്കും ശ്വാസതടസ്സം നേരിട്ടതായ് അറിഞ്ഞത്. എത്രയും പെട്ടെന്ന് യാത്രതുടരേണ്ടതിനാൽ വേഗം പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു. ഇന്നത്തെ ഈ യാത്രയോടെ ആദികൈലാസയാത്രയുടെ ഒന്നാം ഘട്ടം അവസാനിക്കും.. നവിധാങ്ങിലെ ഓം പർവ്വതദർശനമാണ് ഒന്നാം ഘട്ടം.. ചൂടുള്ള ചായ കുടിച്ച് ഞങ്ങൾ നടത്തം ആരംഭിച്ചു.
കാലാപാനിയിൽ നിന്ന് നവിധാങ്ങിലേക്ക് ഒൻപത് കിലോമീറ്റർ ദൂരമേയുള്ളൂ.14500 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നവിധാങ്ങിലേക്കുള്ള യാത്ര അത്യന്തം ദുഷ്കരമാണ്..എല്ലു നുറുക്കുന്ന തണുപ്പും കഠിനമായ ശ്വാസതടസ്സവും ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കുകയെന്നത് അത്യന്തം ദുഷ്കരമാണ് എന്ന് പറയാതെ വയ്യ.. സാധാരണ നടക്കുന്നതിന്റെ പകുതി വേഗത പോലുമില്ലാതെയാണ് ഇപ്പോഴുള്ള നടത്തം.. പൻഖാ നദീതീരത്തൂടെ നടന്ന് ഞങ്ങളൊരു മരപ്പാലം പിന്നിട്ടു. ഓരോ അടി വച്ച് നടക്കുമ്പോഴും പ്രാണവായുവിന്റെ കുറവ് വല്ലാതെ അനുഭവപ്പെട്ടു.. ശരീരം കൊടും ശൈത്യത്തിലും വിയർപ്പുകണങ്ങളാൽ മൂടപ്പെട്ടു. കുറെ നേരം വിശ്രമിച്ചും നടന്നും ഞങ്ങൾ നവിധാങ്ങിലേക്കുള്ള പകുതി ദൂരം പിന്നിട്ടു. ഒരു ദേവദാരു മരത്തിന്റെ ചുവടെ പൊതിഞ്ഞു കൊണ്ടുവന്ന പ്രാതൽ കഴിച്ചു. കൂട്ടുകാരൊക്കെ വളരെ മുന്നിലെത്തിയിരുന്നു. ദൂരെ ഒരു പൊട്ടുപോലെ മരപ്പാലവും പൻഖാ നദിയും കാണാം..
പൻഖാ നദീ തീരത്തെ പാലം
ചേതോഹരമായ കാഴ്ചയായിരുന്നു അത്.. റൊട്ടിയും പരിപ്പുകറിയും കഴിച്ചതിനുശേഷം ക്ഷണനേരം കൂടി വിശ്രമിച്ചു. എവിടെ നിന്നോ വന്ന കാറ്റിൽ ആയിരം സുമഗന്ധങ്ങൾ അലിഞ്ഞു ചേർന്നിരുന്നു. കാറ്റിൽ നിന്നും ലഭിച്ച ഊർജ്ജത്തിൽ വീണ്ടും പ്രയാണം തുടർന്നു. തുടർന്നുള്ള യാത്രയിൽ ഇടയ്ക്കിടെ ലഭിച്ച ഇളം കാറ്റ് ശരീരത്തിന് നടക്കാനുള്ള ശേഷി തന്നു.
ഏതാണ്ട് 12 മണിയോടെ ഞങ്ങൾ നവിധാങ്ങിലെത്തിച്ചേർന്നു. ദൂരെ ഓം പർവ്വതം മഞ്ഞിൽ മൂടപ്പെട്ടിരുന്നു. യാത്രികരിൽ പലരും ചർദ്ദിയാലും തലവേദനയാലും ടെന്റിനുള്ളിൽ കയറിയിരുന്നു. മഞ്ഞിന്റെ മൂടപ്പെട്ടിരുന്ന ഓം പർവ്വതം കണ്ടപ്പോൾ പലരുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു. ഞങ്ങൾക്ക് മുന്നിൽ പോയ യാത്രാസംഘത്തിന് ഓം പർവ്വതവും ആദികൈലാസവും ദൃശ്യമായിരുന്നില്ല. കനത്ത മൂടൽ മഞ്ഞ് രണ്ട് ദിവസമായി ഓം പർവ്വതത്തെ മറച്ചു പിടിച്ചിരിക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. അതേ അവസ്ഥ ഞങ്ങൾക്കുമുണ്ടാകുമോയെന്ന് യാത്രികരിൽ പലർക്കും ആശങ്കയുളവാക്കി.. കടുത്ത ശ്വാസതടസ്സം തോന്നിയതിനാൽ ടെന്റിനുള്ളിൽ കയറാതെ ഞാനും ശ്രീനിവാസൻ സാറും ഓം പർവ്വതം ലക്ഷ്യമാക്കി നടന്നു. യാത്രികരിൽ ഞങ്ങൾക്ക് മാത്രമായിരുന്നു ശാരീരികാസ്വാസ്ഥ്യങ്ങൾ തോന്നാതിരുന്നത്.. ഏറെ നേരം കാത്തു നിന്നിട്ടും ഓം പർവ്വതത്തിനു മുന്നിലെ മഞ്ഞിന്റെ തിരശ്ശില മാറാതെ നിന്നു..മറ്റു യാത്രികർ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നേരത്തെ കിടന്നു..അല്പ നേരം കൂടി കാത്തുനിന്നതിനു ശേഷം ഹതാശരായി ഞങ്ങൾ ടെന്റിനുള്ളിലേക്ക് മടങ്ങി..

ടെന്റിനുള്ളിൽ കിടന്നിട്ട് പലപ്പോഴും കഠിനമായി ശ്വാസതടസ്സം നേരിട്ടു. പലപ്പോഴും അന്തരീക്ഷത്തിൽ ശൂന്യത അനുഭവപ്പെട്ടു.. അപ്പോൾ ഓക്സിജനുവേണ്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്ങനെയോ നേരം വെളുപ്പിച്ചു..പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഓം പർവ്വതത്തിനു മുന്നിൽ യാത്രികരെല്ലാം പ്രതീക്ഷയോടെ കാത്തു നിന്നു. ഏതാണ്ട് അരമണിക്കൂറിനു ശേഷം മഞ്ഞിന്റെ നേർത്ത പാട ഓം പർവ്വതത്തിന്റെ മുന്നിൽ നിന്നകന്നു. പതുക്കെ ഞങ്ങളുടെ മുന്നിൽ പ്രകൃതിയുടെ മറ്റൊരത്ഭുതമായ ഓം പർവ്വതം ദൃശ്യമായി..അന്തരീക്ഷം ശിവസ്തുതികളാൽ ഭക്തിസാന്ദ്രമായി..ദൂരെ മലനിരകൾക്ക് നടുവിലായ് നിന്നിരുന്ന ഓം പർവ്വതത്തിൽ ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഓം തൂവെള്ള മഞ്ഞിനാൽ രൂപപ്പെട്ടിരുന്നു.
ഓം പർവ്വതം
ഏതാണ്ട് രണ്ട് മിനുട്ടോളം ആ ദൃശ്യം സുവ്യക്തമായി. പൊടുന്നനെ മഞ്ഞിൻ തിരശ്ശില വന്ന് മൂടി.. സൂര്യന്റെ പൊൻ കിരണങ്ങൾ വീണ്ടും പതിച്ചപ്പോൾ തിരശ്ശില വീണ്ടും മാറി..ഇപ്പോൾ സുവർണ്ണ നിറത്തിൽ ഓം പ്രശോഭിച്ചു.. സാധാരണയായി യാത്രികർക്ക് ഓം പർവ്വത ദൃശ്യത്തിനായി രണ്ട് ദിവസത്തെ താമസം നവിധാങ്ങിലൊരുക്കിയിരുന്നു.
ഓം പർവ്വതം
പക്ഷേ ആദ്യ ദിവസത്തിൽ തന്നെ ഓം ദൃശ്യമായ നിലയ്ക്ക് ഞങ്ങൾ ഗുൻജിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കടുത്ത ശ്വാസ തടസവും സംഘാംഗങ്ങളുടെ ശാരീരികാസ്വാസ്ഥ്യവും കാരണമായിരുന്നു അങ്ങനൊരു തീരുമാനമുരുത്തുരിഞ്ഞത്.. ദൂരെ മലഞ്ചെരിവിൽ തകർന്നു വീണ ഹെലികോപ്ടർ ഞങ്ങൾ ക്യാമ്പിൽ നിന്നേ കണ്ടിരുന്നു.ഓം പർവ്വത തീർഥാടനത്തിനായി വന്നിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഹെലികോപ്ടറായിരുന്നു അത്.മോശം കാലാവസ്ഥയിൽ തകർന്നുവീണ ഹെലികോപ്ടറിൽ നിന്ന് പൈലറ്റുൾപ്പടെ എല്ലാ യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയാണുണ്ടായത്..
ഓം പർവ്വതം
അതിനോടുള്ള നന്ദി സൂചകമായി യാത്രക്കാർ ഒരു ക്ഷേത്രവും പണിതിരുന്നു. ഗുൻജിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുന്നോടിയായി യാത്രികർ ഈ ക്ഷേത്രത്തിലൊത്തുചേർന്നു… കുറച്ചു പട്ടാളക്കാരും ലെയ്സൺ ഓഫീസറും ചേർന്ന് അമ്പലത്തിൽ ആരതിയും നടത്തി, ഭജനയ്ക്കുശേഷം സംഘാംഗങ്ങൾ ഗുൻജിയിലേക്ക് യാത്ര തിരിച്ചു. പതിവുപോലെ ഏറ്റവും പിന്നിലായാണ് ഞാൻ നടന്നത്.
ഓം പർവ്വതം
പതിയെ കാറ്റുയർന്നപ്പോൾ മഞ്ഞുമേഘങ്ങൾ ഓം പർവ്വതത്തെ കണ്ണിൽ നിന്നും മറച്ചു.. ക്യാമറയും തൂക്കി ഞാനും നടത്തമാരംഭിച്ചു. ദൂരെ ചക്രവാള സീമയിലേക്ക് കൺനട്ടിരിക്കുന്ന പൈൻ മരങ്ങൾ ജര ബാധിച്ച പർവ്വതശിഖരങ്ങൾ..വരണ്ട മണലുകൾ..കാലം തെറ്റി പൂത്ത വന വൃക്ഷങ്ങൾ,ആർക്കോ വേണ്ടി നാട്ടിയ ബഹുവർണ്ണ കൊടികൾ.. മഞ്ഞിന്റെ കാഠിന്യം കൂടി വന്നു.
ഓം പർവ്വതം
ദൂരെ മലഞ്ചെരിവിൽ വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ വിരിഞ്ഞിരുന്നു.. ഏതാണ്ട് ഉച്ചയോടെ സംഘാംഗങ്ങൾ ഗുൻജിയിലെത്തിച്ചേർന്നു. യാത്രികരെല്ലാം സന്തോഷവാന്മാരായിരുന്നു.. ആദികൈലാസയാത്രയുടെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു… അടുത്തത് ആദികൈലാസ ദർശനമാണ്.. ലെയ്സൺ ഓഫീസർ വിശദമായ നിർദ്ദേശങ്ങൾ തന്നു. ഗുൻജിയിൽ നിന്ന് കുടി വരെയുള്ള 19 കിലോമീറ്റർ യാത്രയാണ് നാളെ നടത്തേണ്ടത്.
നവിധാങ്ങിലേക്കുള്ള യാത്രാക്ഷീണവും രണ്ട് ദിവസമായി നടത്തേണ്ടിയിരുന്ന 16 കിലോമീറ്റർ യാത്ര ഒരു ദിവസം കൊണ്ട് നടന്ന് തീർത്തതും ക്ഷീണത്തിനു കാരണമായി. ഗുൻജിയിലെ തണുപ്പും വർദ്ധിച്ചിരുന്നു. സന്ധ്യയിലെ ആരതിയ്ക്ക് ശേഷം സംഘാംഗങ്ങൾ നിദ്ര പ്രാപിച്ചു.. പുലർച്ചെ സുരേന്ദ്രനാണ് വിളിച്ചെഴുന്നേൽപ്പിച്ചത്. 19 കിലോമീറ്ററാണ് ഇന്നത്തെ യാത്ര.. സൂര്യനുദിക്കുന്നതിനു മുൻപ് തന്നെ യാത്ര തുടങ്ങി. അതി കഠിനമായ ശൈത്യമാണ് ഞങ്ങളെ വരവേറ്റത്.. കഠിനമായ ശീതക്കാറ്റിനെതിരെ നടന്നു നീങ്ങാൻ തെല്ലൊന്ന് ബുദ്ധിമുട്ടി.. തളർച്ച കീഴ്പ്പെടുത്തിയപ്പോൾ നന്നായി വിശ്രമിച്ചു..വിശ്രമത്തിനുശേഷം നടന്ന് ഞങ്ങളൊരു നദീ തീരത്തെത്തി..കുടി നദിയായിരുന്നു അത്.. കാളിയുടെ പോഷകനദിയായിരുന്നു കുടി നദി.. ദീർഘനേരത്തെ യാത്രയ്ക്കൊടുവിൽ വൈകുന്നേരം 7 മണിയോടെ ഞങ്ങൾ കുടിയിലെത്തിച്ചേർന്നു.
നേരെ കുടിയിലെ സൈനിക ക്യാമ്പിലേക്കായിരുന്നു ഞങ്ങൾ പോയത്..ചൂടു ചായയും കുടിച്ച് ക്യാമ്പിലിരിക്കുമ്പോഴാണ് അടുത്ത ക്യാമ്പായ ജ്യോളിംഗ് കോങ്ങ് 16 കിലോമീറ്റർ അകലെയാണെന്നും ആദികൈലാസയാത്രയിലെ അവസാന ക്യാമ്പാണ് ജ്യോളിംഗ് കോങ്ങ് എന്നുമുള്ള ലെയ്സൺ ഓഫീസറിന്റെ അറിയിപ്പ് വന്നത്.. യാത്രികരെല്ലാം ആവേശഭരിതരായി.. അടുത്ത ദിവസം പുലർച്ചെ തന്നെ പുറപ്പെടണമെന്ന അറിയിപ്പുണ്ടായിരുന്നു.. അതി കഠിനമായ യാത്രയാണ് മുന്നിലുള്ളതെന്ന് ലെയ്സൺ ഓഫീസർ മുന്നറിയിപ്പ് തന്നിരുന്നു… കൂടാതെ കർശനമായ മെഡിക്കൽ ചെക്കപ്പും ഉണ്ടായിരുന്നു..
കുടി ഗ്രാമം വളരെ പഴക്കമേറിയ ഗ്രാമമായിരുന്നു.. ചെറിയ മലയോര ഗ്രാമത്തിലെ വീടുകൾ കണ്ടപ്പോൾ പ്രാചീനമായ പട്ടണങ്ങൾ ഓർമ്മയിൽ വന്നു.. വീടുകളുടെ വാതിലുകളും ജനലുകളുമെല്ലാം കൊത്തുപണികളാൽ അലങ്കൃതമായിരുന്നു.. പുരാണത്തിലും കുടിയുടെ സാന്നിദ്ധ്യമുണ്ട്..പാണ്ഡവ മാതാവായ കുന്തിയുടെ ജന്മദേശം കുടിയായിരുന്നുവത്രേ… രാത്രി ഇരുട്ടുവാൻ 8 മണിയായി.. ഭക്ഷണത്തിനുശേഷം ഞങ്ങൾ ക്യാമ്പുകളിലേക്ക് മടങ്ങി…
അടുത്ത ദിവസം അഞ്ചുമണിയോടെ ഞങ്ങൾ യാത്ര തുടങ്ങി..നല്ല വെളിച്ചമുണ്ടായിരുന്നു..കുടീ നദീ തീരത്തൂടെയുള്ള യാത്ര അത്യന്തം ഹൃദയഹാരിയായിരുന്നു.. വീണ്ടും ചെങ്കുത്തായ കയറ്റങ്ങളും ഞങ്ങളെ വരവേറ്റു.. ഏതാണ്ട് 8 മണിയോടെ കഠിനമായ കയറ്റം ഞങ്ങൾ താണ്ടി.. കൈയിൽ കരുതിയ അണ്ടിപ്പരിപ്പും മുന്തിരിയും കഴിച്ച് വിശപ്പടക്കി പിന്നെ വിശ്രമിച്ചു… വിശാലമായ സമതലവും പിന്നെ മലഞ്ചെരിവുകളും താണ്ടി നടന്നു. ചെറിയ മഴച്ചാറൽ വക വയ്ക്കാതെ ഞങ്ങൾ നടന്നു കയറി..യാത്രാപഥങ്ങളിലുടനീളം കുടി ഞങ്ങളെ അനുഗമിച്ചു..നദീതടത്തിലെ പുഷ്പ സഞ്ചയം യാത്രികരുടെ മനം കവർന്നു.. കഠിനമായ മറ്റൊരു കയറ്റത്തിനുശേഷം ഞങ്ങൾ ഒരു ഭുർജ്ജ് മരത്തിനു ചുവടെയിരുന്നു. ദൂരെ കുടി നദിയുടെ പ്രവാഹത്തെ കാണാം.. ഒരു ഭാഗത്ത് ഭുർജ്ജ് വനപ്രദേശവും മറുഭാഗത്ത് ശൈലശൃംഗങ്ങളും കാണാമായിരുന്നു..ക്ഷണനേരത്തിനകം കാഴ്ചയെ മറയ്ക്കുന്ന കോടമഞ്ഞിലേക്ക് ഞങ്ങൾ ഊളിയിട്ടു.. അതീവ ശ്രദ്ധയോടെ മാത്രമേ ഇത്തരം അവസരങ്ങളിൽ നടക്കാൻ പറ്റുകയുള്ളൂ.. ഏതാണ്ട് ഉച്ചയോടെ ആദികൈലാസത്തിലെ അവസാൻ ക്യാമ്പായ ജോളിംഗ് കോങ്ങിലെത്തിച്ചേർന്നു. ഫൈബർ റൂഫുള്ള ടെന്റുകളായിരുന്നു ജ്യോളിംഗ് കോങ്ങിൽ.. അതുവരെ ചാറിക്കൊണ്ടിരുന്ന മഴ ഇതിനകം ശക്തി പ്രാപിച്ചു.. ആദികൈലാസം മഞ്ഞിനാൽ മറയ്ക്കപ്പെട്ട വിവരമാണ് അന്നേരം ഞങ്ങൾക്ക് ലഭിച്ചത്..
പാണ്ഡവ പർവ്വതം
ജ്യോളിംഗ് കോങ്ങ് ക്യാമ്പ് ഹിമസന്നിഭമായ ശൈലാഗ്രങ്ങളുടെ നടുവിലായിരുന്നു.. മഴ ശക്തി പ്രാപിച്ചതോടെ ഞങ്ങൾ പാർവ്വതി താൾ എന്ന സരസ്സ് കാണാൻ നടന്നു.. നാലുഭാഗവും പർവ്വതനിരകളാൽ ചുറ്റപ്പെട്ട് മരതകവർണ്ണത്തിലുള്ള പാർവ്വതി താൾ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത നിർവൃതിയായിരുന്നു മനസ്സിനുള്ളിൽ..കുറച്ചു സമയത്തിനുശേഷം മഴ തോർന്നു.. ഞങ്ങൾ പ്രതീക്ഷയോടെ ആദികൈലാസത്തിലേക്ക് നടന്നു.. ആദികൈലാസത്തിൽ ദർശനം ലഭിച്ചില്ലെങ്കിൽ ഒരു ദിവസം കൂടി ജ്യോളിംഗ് കോങ്ങിൽ തങ്ങാനുള്ള സൗകര്യമുണ്ടായിരുന്നു..
ആദികൈലാസം
പക്ഷെ അതി ശൈത്യവും ഓക്സിജന്റെ കുറവുമാണ് ഏറ്റവും വലിയ വെല്ലുവിളി.. പാർവ്വതി സരസ്സിൽ നിന്ന് ആദികൈലാസം വരെ നടന്ന സമയമത്രയും മനസ്സിൽ ഒരു പ്രാർത്ഥനയായിരുന്നു.. ആദികൈലാസത്തിന്റെ ദർശനം.. പക്ഷേ ഞങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നില്ല..അല്പ സമയത്തെ കാത്തിരുപ്പിനുശേഷം മഞ്ഞിന്റെ നേർത്ത പാളികൾ നീങ്ങി ആ മഹാമേരു ഞങ്ങൾക്ക് ദർശനമേകി…
ആദികൈലാസത്തിനുമുന്നിൽ സഹയാത്രികർ

മഞ്ഞുമൂടിയ ആദികൈലാസത്തിന്റെ പ്രൗഢി പറഞ്ഞറിയിക്കാനാവാത്തതാണ്.. അതി ശൈത്യം അനുഭവപ്പെട്ടെങ്കിലും ആ നിമിഷം എല്ലാം മറന്നു പോയിരുന്നു.. യാത്രികർ ആദികൈലാസത്തെ സാഷ്ടാംഗം വണങ്ങി നിന്നു.. ആദികൈലാസത്തെ തൊട്ടുകൊണ്ടാണ് പാണ്ഡവ പർവ്വതം.. അഞ്ച് ശിഖരങ്ങളുള്ള പർവ്വതഭീമൻ.. വീണ്ടും കാർമേഘം ഇരുണ്ടുകൂടി..മഴ അതിന്റെ താണ്ഡവ നൃത്തം തുടങ്ങി…ആദികൈലാസത്തെ മേഘപാളികൾ പൊതിഞ്ഞു.. ഞങ്ങൾ ഒന്നു കൂടി കൈലാസ നാഥനെ വണങ്ങി… വേഗം ക്യാമ്പിലേക്ക് തിരിച്ചു നടന്നു..
ആദികൈലാസത്തിനു മുന്നിൽ ലേഖകൻ

പിറ്റേന്ന് മടക്കയാത്ര.. ജ്യോളിംഗ് കോങ്ങിൽ നിന്നും കുടിയിലേക്കായിരുന്നു ആദ്യ ദിവസത്തെ യാത്ര.. ആദികൈലാസത്തിന്റെ ദർശനം നൽകിയ അനുഭവം ഞങ്ങൾക്കെല്ലാവർക്കും ആവേശം തരുന്നതായിരുന്നു. മടക്കയാത്ര വിചാരിച്ചതിലും എളുപ്പമായിരുന്നു. മലയിടിച്ചിലും ശക്തമായ കാറ്റും മഴയും തണുപ്പുമുണ്ടായിരുന്നെങ്കിലും അപകടമൊന്നും കൂടാതെ ഞങ്ങൾ മംഗ്തിയിലെത്തിച്ചേർന്നു. പോർട്ടർമാരോടും ഗ്രാമീണരോടും നന്ദി പറഞ്ഞ് ഞങ്ങൾ നൈനിതാൾ വഴി ഡൽഹിയിലേക്ക് യാത്ര തിരിച്ചു……………

Saturday, July 2, 2011

മഹാപ്രസ്ഥാനത്തിന്റെ സ്മൃതിപഥങ്ങളിലൂടെ …..ആദിമ സൗന്ദര്യത്തിന്റെ ശൈലശൃംഗങ്ങളിലൂടെ…… ഒരു ദേശാടനം


ആദ്യ ഹിമാലയ യാത്രയിലാണു ആദ്യമായി സത്യപഥത്തെക്കുറിച്ചും സ്വർഗ്ഗാരോഹിണി കൊടുമുടിയെക്കുറിച്ചുമൊക്കെ കേൾക്കാനിടവന്നത്. റാവൽജിയുടെ സംഭാഷണ ശകലമിങ്ങനെയായിരുന്നു.”ഇവിടെ നിന്നും 35 കിലോമീറ്റർ അകലെ ത്രികോണാകൃതിയിലുള്ള ഒരു തടാകമുണ്ട്, സതോപന്ത് തടാകം, താത്പര്യമുണ്ടെങ്കിൽ പോകാം.പക്ഷേ കുറച്ച് നടക്കാനുണ്ട് മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശമാണു.”അന്നത്തെ യാത്രയിൽ സതോപന്ത് ഉൾപ്പെടുത്താനായില്ലെങ്കിലും ആ വാക്കുകൾ ഞങ്ങൾ മറന്നിരുന്നില്ല.പിന്നീട് വർഷാവർഷം ആഗസ്റ്റ് –സെപ്തംബർ മാസങ്ങളിൽ സുരേന്ദ്രനുമൊന്നിച്ചുള്ള ഹിമാലയ ദേശാടനത്തിലൊരുനാൾ ഉരുത്തിരിഞ്ഞു വന്നതായിരുന്നു സതോപന്ത് യാത്ര. ഹിമവൽ ശൃംഗങ്ങൾക്ക് നടുവിൽ ത്രികോണാകൃതിയിലുള്ള സരോവരം സ്വപ്നത്തിൽ കാണുകയായിരുന്നു.2008 ലെ യാത്രയെക്കുറിച്ച് സഹയാത്രികനായ സുരേന്ദ്രനോട് ചർച്ച ചെയ്യുന്നതിനിടയിൽ സതോപന്ത് കടന്നുവന്നു. സുരേന്ദ്രനും സമ്മതം! പിന്നീട് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളായിരുന്നു. വിഷ്ണുനമ്പൂതിരിയെ വിളിച്ച് ഹരിദ്വാറിലെ താമസവും മറ്റും ശരിയാക്കി. ശങ്കരേട്ടനെ വിളിച്ച് ബദരിയിലെ കാലാവസ്ഥയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇത്തവണ ഞങ്ങളുടെ ലക്ഷ്യം സതോപന്താണെന്നറിഞ്ഞപ്പോൾ ശങ്കരേട്ടൻ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ശരിയാക്കിത്തരാമെന്നേറ്റു. അങ്ങനെ ജൂലായ് 28നു ദില്ലിയിലേക്ക് പുറപ്പെട്ടു. തലസ്ഥാന നഗരിക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. തിരക്കൊഴിഞ്ഞ ബസ് സ്റ്റാന്റിൽ നിന്നും ഹരിദ്വാറിലേക്ക് ബസ് കയറുമ്പോൾ സമയം രാത്രി 11.30 കഴിഞ്ഞിരുന്നു. ടിക്കറ്റ് രാവിലെത്തന്നെ ബുക്ക് ചെയ്തിരുന്നതിനാൽ സീറ്റിനുവേണ്ടി തിക്കിത്തിരക്കേണ്ടി വന്നില്ല.സുദീർഘമായ ട്രെയിൻ യാത്രയുടെ ക്ഷീണം കാരണം ബസിൽ കയറിയപ്പോഴേ ഉറക്കം തൂങ്ങിത്തുടങ്ങി. രാവിലെ അഞ്ച് മണിയോടെ ഹരിദ്വാറിലെത്തി. ഇതിനോടകം തന്നെ ഹരിദ്വാറും പരിസരവും ചിരപരിചിതമായിരുന്നു.അയ്യപ്പക്ഷേത്രത്തിലേക്ക് നടന്നപ്പോൾ ആദ്യ ഹിമാലയ യാത്രയുടെ സ്മരണകൾ ഓടിയെത്തി. വിഷ്ണു നമ്പൂതിരി താമസമെല്ലാം ശരിയാക്കിയിരുന്നു.അല്പനേരത്തെ വിശ്രമത്തിനു ശേഷം മനസാദേവി ക്ഷേത്രദർശനത്തിനു പോയി.
ഹരിദ്വാറിനോടും ഋഷികേശിനോടും ദേവഭൂമിയിലേക്കുള്ള പ്രവേശനകവാടമെന്ന ആത്മബന്ധമുണ്ട്. മനസാദേവി ദർശനത്തിനു ശേഷം ഋഷികേശിലേക്ക് ഒരു ഓട്ടോയിൽ പുറപ്പെട്ടു.ഋഷികേശിൽ ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്.ഗംഗാനദിക്ക് കുറുകെ രണ്ട് തൂക്ക് പാലങ്ങൾ പണിതിരിക്കുന്നു.രാം ഝൂലയും ലക്ഷ്മൺ ഝൂലയും.ഗംഗയുടെ തീരത്തിലൂടെ അല്പദൂരം നടന്നു.ദീപാലംകൃതമാണു ഋഷികേശ്. സമയക്കുറവ് മൂലം തിരിച്ച് ഹരിദ്വാറിലേക്ക് മടങ്ങി.
അയ്യപ്പക്ഷേത്രത്തിൽ നിന്ന് 8 മണിയോടെ അത്താഴം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ബസ് സ്റ്റാന്റിലേക്ക് നടന്നു. 5 മണിക്കാണു ബദരിയിലേക്കുള്ള ബസ്. വിഷ്ണു നമ്പൂതിരി തലേന്ന് തന്നെ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നു. കൃത്യസമയത്ത് തന്നെ ബസ് പുറപ്പെട്ടു. ജയ് ബദരി വിശാൽ..ആരോ വിളിച്ചു പറഞ്ഞു, ഞങ്ങളെല്ലാവരും അത് ഏറ്റു വിളിച്ചു.”ജയ് ബദരി വിശാൽ”!
11 മണിയോടെ ഞങ്ങൾ രുദ്രപ്രയാഗിലെത്തി. പ്രയാഗ് എന്നാൽ സംഗമം എന്നർഥം. മന്ദാകിനിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു. പ്രഭാത ഭക്ഷണത്തിനായി കുറച്ച്നേരം വാഹനം നിർത്തി.രുദ്രപ്രയാഗിൽ നിന്നും പിന്നീടുള്ള യാത്ര ദുർഘടമായ മലമ്പാതയിലൂടെയാണു.ചെങ്കുത്തായ മലനിരകളിലൂടെയുള്ള യാത്ര അത്യന്തം ഭീതിജനകമായിരുന്നു.താഴെ അത്യഗാധതയിലൂടെ ഒഴുകുന്ന അളകനന്ദ. കർണ്ണപ്രയാഗും നന്ദപ്രയാഗും താണ്ടി ഉച്ചയോടെ ഞങ്ങൾ ചമോളിയിലെത്തി.ഹെയർപിൻ വളവുകളും മലയിടുക്കുകളുമാണു പിന്നീടുള്ള യാത്രയിൽ…ജോഷമഠിൽ നിന്നും വൺവേ ട്രാഫിക് ആയിരുന്നു ബദരിയിലേക്ക്.ഹിമാലയ പർവ്വതനിരകൾക്ക് പ്രായം കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.മലയിടിച്ചിൽ ഈ പ്രദേശങ്ങളിൽ നിത്യസംഭവമാണു. വിഷ്ണുപ്രയാഗിലാണു മലയിടിച്ചിൽ കൂടുതൽ ഉണ്ടാകുന്നത്.ഗതാഗത തടസ്സം സാധാരണമാണു.പട്ടാളത്തിനാണു റോഡ് പരിപാലനത്തിന്റെ ചുമതല. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ സന്ധ്യയോടെ ബദരിനാഥിലെത്താൻ സാധിച്ചു.
റാവൽജിയെ കണ്ട് സതോപന്ത് യാത്രയെക്കുറിച്ച് ധരിപ്പിച്ചു. വഴികാട്ടിയായി ബാബുസ്വാമിയെന്ന ഗുരുവായൂരുകാരനെ റാവൽജി ഏർപ്പാടാക്കി.യാത്രയ്ക്ക് വേണ്ട സാമഗ്രികളൊരുക്കുവാനായ് ബാബു സ്വാമി ഇരുട്ടിൽ മറഞ്ഞു.ഞങ്ങൾ ക്ഷേത്രദർശനത്തിനായി പോയി. 8 മണിയോടെ ബാബുസ്വാമി അഞ്ച് ദിവസത്തെ യാത്രയ്ക്കു വേണ്ട ടെന്റ്, സ്റ്റൗ,ധാന്യങ്ങൾ,പച്ചക്കറികൾ,ബിസ്കറ്റ്,ചപ്പാത്തി എന്നിവ പാക്ക് ചെയ്തു. റാവൽജിയുടെ ഭവനത്തിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ വിശപ്പടക്കി.അതി രാവിലെ യാത്ര തുടരേണ്ടതിനാൽ ഉറക്കമിളയ്ക്കേണ്ട എന്ന് റാവൽജി ഉപദേശിച്ചു.
അതിരാവിലെ തന്നെ സതോപന്ത് ലക്ഷ്യമാക്കി ഞങ്ങൾ യാത്രയാരംഭിച്ചു.അളകനന്ദയുടെ വലതുകരയിലൂടെ മനാഗ്രാമത്തിലേക്ക് ഞങ്ങൾ നടന്നു.പ്രസന്നമായ കാലാവസ്ഥയായിരുന്നു. നര നാരായണ പർവ്വത നിരകൾ തലയുയർത്തി നിൽക്കുന്ന കാഴ്ച ആരേയും ആകർഷിക്കും സൂര്യോദയമായതിനാൽ മഞ്ഞണിഞ്ഞ നീലകണ്ഡപർവ്വതം സ്വർണ്ണവർണ്ണമണിഞ്ഞിരിക്കുന്നു. ബദരിനാഥും പരിസരവും ഉണർന്നുവരുന്നതേയുള്ളൂ. നല്ല സുഖമുള്ള ഹിമക്കാറ്റ്,ഹരിതാഭയണിഞ്ഞ പുൽമേടുകളിൽ വിവിധവർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ പൂത്തുനിൽക്കുന്നു.
നീലകണ്ഠ പർവ്വതം
ദൂരെ മലഞ്ചെരിവിൽ ചെമ്മരിയാടിൻ പറ്റങ്ങൾ മേഞ്ഞു നടക്കുന്നു. അല്പ നേരത്തെ നടത്തത്തിനു ശേഷം ഞങ്ങൾ മാനാഗ്രാമത്തിലെത്തി.പുരാണത്തിൽ മണിഭദ്രയെന്നറിയപ്പെടുന്ന ഈ ഗ്രാമത്തിലാണത്രേ യക്ഷൻ താമസിച്ചിരുന്നത്.
മഹാഭാരതത്തിലെ മഹാപ്രസ്ഥാന പർവ്വത്തിൽ പാണ്ഡവരുടെ സ്വർഗ്ഗാരോഹണയാത്രയെക്കുറിച്ച് വിവരിച്ചിരിക്കുന്നു. സതോപന്ത് തടാകത്തിനപ്പുറത്ത് സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോഹിണി കൊടുമുടിയായിരുന്നു പാണ്ഡവരുടെ ലക്ഷ്യം..മഹാഭാരതം വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന ബദരികാശ്രമം, മണിഭദ്ര, വസുധാര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണു.
നീലകണ്ഡ പർവ്വതത്തിന്റെ നിമിഷാർദ്ധം കൊണ്ടുള്ള നിറപ്പകർച്ചകൾ ആരെയും അത്ഭുതപ്പെടുത്തും.ചിലപ്പോൾ സ്വർണ്ണവർണ്ണം, ചിലപ്പോൾ വെള്ളിനിറം,മറ്റ് ചിലപ്പോൾ മേഘാവൃതം. അല്പദൂരം നടന്നപ്പോൾ വ്യാസഗുഹ കണ്ടു. വ്യാസമഹർഷി ഗണപതിക്ക് മഹാഭാരതം പറഞ്ഞുകൊടുത്തത് ഇവിടെ വച്ചാണത്രേ..തൊട്ടടുത്തുതന്നെയാണു ഗണപതി ഗുഹ..മാനയിൽ നിന്നും വസുധാരയിലേക്കുള്ള വഴിയിലാണു ഭീം പൂൾ..സരസ്വതി നദിയുടെ ഉത്ഭവം ഇതിനടുത്താണു. അവിടെ നിന്നും കുറച്ചകലെയാണു കേശവപ്രയാഗ്.
മഹാപ്രസ്ഥാനത്തിൽ ദ്രൗപദി ഇഹലോകവാസം വെടിഞ്ഞത് കേശവപ്രയാഗിലായിരുന്നുവത്രേ…പഞ്ചപാണ്ഡവരും ദ്രൗപദിയും പിന്നെയൊരു നായയുമായിരുന്നവത്രേ സ്വർഗ്ഗാരോഹണയാത്രയിൽ ഉണ്ടായിരുന്നത് മനാഗ്രാമത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയാണു വസുധാര വെള്ളച്ചാട്ടം..അഷ്ടവസുക്കൾ തപസ്സുചെയ്ത രേണുകൂടാപർവ്വതത്തിൽ നിന്നാണു വസുധാര വെള്ളച്ചാട്ടത്തിന്റെ പിറവി.വസുധാരയിലേക്ക് ഞങ്ങൾ നടന്നു.ചെറിയ കയറ്റങ്ങൾ കയറി ഞങ്ങൾ വസുധാരയിലെത്തി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിച്ചു.
ലക്ഷ്മിവനമായിരുന്നു അടുത്ത ലക്ഷ്യം.നീണ്ടു പോകുന്ന ഒറ്റയടിപ്പാത; ബാബുസ്വാമി ഞങ്ങൾക്ക് വഴികാട്ടിയായി മുന്നിൽ നടന്നു. രാത്രി താവളം ലക്ഷ്മിവനത്തിലാണു. പുലർച്ചെ വീണ്ടും യാത്ര. ചെങ്കുത്തായ പർവ്വതനിരകൾ താണ്ടി ഞങ്ങൾ നടന്നു.ക്രമേണ പ്രാണവായുവിന്റെ അളവു കുറഞ്ഞു വന്നു.അത് നടത്തത്തിന്റെ വേഗതയെ ബാധിച്ചു. ശരീരം വല്ലാതെ തളർന്നു. മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് ഒറ്റയടിപ്പാത. .അനന്തമായ ആകാശത്തിന്റെ അതിരുകൾ ഭേദിച്ചു വെള്ളപുതച്ച കൊടുമുടികൾ..ഹിമാലയത്തിലെ ശുദ്ധമായ വായുവും പ്രകൃതിയും. മനസ്സിന്റെ എല്ലാ ഭാരങ്ങളും ഇറക്കിവച്ച് ഞങ്ങൾ പ്രയാണം തുടർന്നു. ഉണ്ടക്കല്ലുകളും പാറക്കെട്ടുകളും ചവിട്ടിക്കയറി ഒരു പർവ്വത ചെരിവിലെത്തി. ദൂരെ പച്ചപ്പരവതാനിവിരിച്ച മൈതാനം. വളരെയടുത്തെന്നു തോന്നിച്ച മൈതാനം നടന്നിട്ടും എത്താത്ത ദൂരത്തേക്ക് അകന്നകന്ന് പോകുന്നതുപോലെ.. ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും ഗ്ലൂക്കോസും ഉണക്കപ്പഴങ്ങളും കഴിച്ച് മെല്ലെ മെല്ലെ കയറ്റം തുടർന്നു..നിരവധി വർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ നിറഞ്ഞ മൈതാനത്ത് ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ അല്പനേരമിരുന്നു ക്ഷീണമകറ്റി.സുരേന്ദ്രനും സുഹൃത്തുക്കളും നടത്തമാരംഭിച്ചു.
ഞാൻ പുഷ്പങ്ങളേയും മലനിരകളേയും ക്യാമറയിൽ പകർത്തി.കുറച്ചകലെ ഇളം മഞ്ഞനിറത്തിലുള്ള പുല്ലുകൾ വളർന്നുനിൽക്കുന്നു.മൈതാനങ്ങൾക്കപ്പുറം രണ്ട് പർവ്വതനിരകൾ അവയ്ക്ക് മദ്ധ്യേ ഐസ് മെത്ത.ഒറ്റനോട്ടത്തിൽ ഒരു ഗ്ലേഷിയറാണെന്ന് മനസ്സിലായി.മുഴുവനും ഐസ്മൂടിയ കൂറ്റങ്ങൾ പർവ്വതങ്ങൾ പാർശ്വങ്ങളിൽ കാണാം. സമയം സന്ധ്യയോടടുക്കുന്നു.തണുപ്പും വർദ്ധിച്ചു വന്നു.ലക്ഷ്മീ വനത്തിലെത്താനുള്ള വെമ്പലിൽ നടത്തത്തിന്റെ വേഗതകൂട്ടി.ദൂരെ ശിഖരം കൂർത്ത നിലയിലുള്ള ഭീമൻ പർവ്വതം കണ്ടു.അതിനു ചേർന്ന് ഗുഹാമുഖവും.സുരേന്ദ്രനും സുഹൃത്തുക്കളുമവിടെ വിശ്രമിക്കുകയായിരുന്നു.നടന്ന് ഞാൻ ഗുഹയ്ക്കടുത്തെത്തി.ഗഡ് വാളി പാചകം തുടങ്ങിയിരുന്നു.
ലക്ഷ്മിവനത്തിലെ പർവ്വത ഭീമൻ
നാലുപേർക്ക് കഷ്ടിച്ച് കഴിഞ്ഞ് കൂടാവുന്ന ഗുഹയിൽ ഞങ്ങളേഴുപേർ കഴിയണം.ലഗേജ് ഗുഹയിൽ വച്ച് ഞാൻ സുരേന്ദ്രന്റെ അടുത്ത് ചെന്നിരുന്നു.ബാബുസ്വാമി പാചകത്തിൽ വ്യാപൃതനായിരുന്നു.അല്പ സമയത്തിനകം അരിയും പരിപ്പും തക്കാളിയും പച്ചക്കറികളുമൊക്കെ ചേർത്ത് തയ്യാറാക്കിയ ആവി പറക്കുന്ന കിച്ചടി മുന്നിലെത്തി.വിശന്ന് തളർന്ന ഞങ്ങൾ കിച്ചടി ആർത്തിയോടെ കഴിച്ചു.ബാബുസ്വാമിയുടെ കിച്ചടിയുടെ സ്വാദ് ഇന്നും നാവിൻ തുമ്പത്തുണ്ട്.
ലക്ഷ്മി വനത്തിലെ പർവ്വതനിരകൾ
ആ ഇടുങ്ങിയ ഗുഹയ്ക്കകത്ത് ഞങ്ങളേഴുപേരും നിദ്രയെ പുൽകി.പിറ്റേന്ന് പുലർച്ചെ തന്നെ എഴുന്നേറ്റു.പ്രഭാതകൃത്യത്തിനു ശേഷം നകുലൻ മൃതിയടഞ്ഞ ലക്ഷ്മി വനം ചുറ്റിക്കണ്ടു.വനമെന്നത് പേരിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങിങ്ങ് കുറച്ച് കുറ്റിച്ചെടികൾ വളർന്ന് നിന്നിരുന്നു.ഗുഹയ്ക്കരികെയുള്ള പർവ്വതമുത്തഛനെ മേഘം മൂടിയിരുന്നു.സന്ധ്യയ്ക്ക് മുൻപ് സതോപന്തിലെത്തണം. ബാബുസ്വാമി മുന്നിൽ നടന്നു.നിയതമായ വഴികളില്ല. കനത്തമൂടൽ മഞ്ഞുകാരണം യാത്ര വളരെപ്പതുക്കെയായിരുന്നു.ദൂരെ ഒരു ഇരമ്പൽ മാത്രം കേൾക്കാനായി.ആ ഇരമ്പൽ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.ലക്ഷ്മി വനത്തിൽ നിന്നും തുടർന്നുള്ള യാത്ര അതികഠിനമായിരുന്നു.
ലക്ഷ്മി വനം
ചെങ്കുത്തായ മലയുടെ മുകളിലേക്കാണു യാത്ര.കാലൊന്ന് തെറ്റിയാൽ അഗാധഗർത്തത്തിലേക്ക് വീണത് തന്നെ.ലക്ഷ്മിവനത്തോട് ചേർന്നാണു അളകനന്ദ ഒഴുകുന്നത്. അതിന്റെ കരയിലാണു ചെങ്കുത്തായ പർവ്വതം.കഷ്ടിച്ച് ഒരടി വീതിയിലുള്ള പാതയിൽ പലയിടത്തും അള്ളിപ്പിടിച്ച് കയറേണ്ടി വന്നു.ഇടയ്ക്കിടെ കട്ടിയുള്ള മൂടൽമഞ്ഞ് ഞങ്ങളെ പൊതിഞ്ഞു.അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ നടത്തം നിർത്തിവച്ചു. കഠിനമായ കയറ്റത്തിനൊടുവിൽ ഞങ്ങളൊരു ഐസ് പരവതാനിയുടെ മുന്നിലെത്തി.ബാബു സ്വാമി ഞങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ടിരുന്നു.ഐസിലൂടെ നടക്കുമ്പോൾ വടിയുപയോഗിച്ച് കുത്തിനോക്കാൻ പറഞ്ഞു.ഐസിലെ ചതിക്കുഴികൾ മനസ്സിലാക്കാനാണത്.പലയിടത്തും അഗാധഗർത്തങ്ങളും വിള്ളലുകളും ഒളിച്ചിരിപ്പുണ്ട്.മറ്റൊരു വെല്ലുവിളി സ്നോഫ്രോസ്റ്റ് ആണു.ശരീരം മരവിച്ചു പോകൽ.കൊടും തണുപ്പിലൂടെയുള്ള സഞ്ചാരത്തിൽ ശരീരഭാഗങ്ങൾ മരവിച്ചു മരണം വരെ സംഭവിച്ചേക്കാം.അതിനെ അധിജീവിക്കാനേക പോംവഴി കഴിയുന്നത്ര വേഗത്തിൽ ഗ്ലേഷിയർ കടക്കുകയെന്നതാണു.ബാബു സ്വാമി മുന്നിലും ഞങ്ങൾ പിറകേയുമായി നടന്നു.പലയിടത്തും ഐസ് മണ്ണുമായി കുഴഞ്ഞിരിക്കുന്നു
മൂടൽ മഞ്ഞ് വകവെയ്ക്കാതെ ഞങ്ങൾ മുന്നോട്ട് നടന്നു. ഞങ്ങൾ മറ്റൊരു പർവ്വതത്തിന്റെ പാർശ്വത്തിലെത്തി. അരുവി മുറിച്ചുകടന്നു വേണം യാത്ര തുടരാൻ. ബാബുസ്വാമി നിർദ്ദേശം തന്നു.കഴിയുന്നത്ര വേഗത്തിൽ അരുവി മുറിച്ചു കടക്കണമെന്ന്.ജലനിരപ്പ് എപ്പോഴാണു ഉയരുക എന്നത് അപ്രവചനീയമാണു.മുട്ടറ്റം വെള്ളത്തിൽ നടന്നു തുടങ്ങിയപ്പോഴേക്കും വെള്ളം കയറിത്തുടങ്ങിയിരുന്നു. മറുകരയിലെത്തിയപ്പോഴേക്ക് വെള്ളം അരക്കെട്ട് വരെ ഉയർന്നിരുന്നു. അല്പനേരത്തെ വിശ്രമത്തിനുശേഷം മലനിരകൾ കയറാൻ തുടങ്ങി.കുറച്ചകലെ കണ്ട വെള്ളച്ചാലുകൾ അപ്പോഴേക്കും മൂടൽ മഞ്ഞ് മൂടിയിരുന്നു.കഷ്ടിച്ച് ഒരടി വീതിയിലുള്ള പാതയിൽ ഞങ്ങൾ നടന്നു കയറി.പലയിടത്തും മലയിടിഞ്ഞ് ഉരുളൻ കല്ലുകൾ കുന്നുപോലെ രൂപപ്പെട്ടിരുന്നു. അവയ്ക്ക് മുകളിലൂടെയുള്ള നടത്തം അതീവ ശ്രദ്ധയോടെയായിരിക്കണം.കാലൊന്ന് തെറ്റിയാൽ അഗാധഗർത്തത്തിലേക്ക് വീണേക്കാം…കുറച്ച് നേരത്തെ നടത്തത്തിനു ശേഷം ഞങ്ങൾ ആ അത്ഭുതം കണ്ടു.ഇത്രയും നേരം മൂടൽ മഞ്ഞ് മറച്ചു വച്ച രഹസ്യം! നൂറു കണക്കിനു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് പ്രവഹിക്കുന്ന സഹസ്രധാര…ഞങ്ങൾ സ്തബ്ദരായി.ഞങ്ങൾ താണ്ടിയ മലയുടെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന മലനിരകളിൽ നിന്നും പാൽ പോലെ ഒഴുകുന്ന ആയിരം നദികൾ.പാർശ്വത്തിൽ അഗാധഗർത്തമാണെന്ന യാഥാർത്ഥ്യം പോലും ഒരു നിമിഷത്തേക്ക് ഞങ്ങൾ മറന്നു പോയി.ദൈവമേ..എങ്ങനെയാണു ഞാൻ ആ അദ്ഭുതം വിവരിക്കുക.എന്റെ വാക്കുകൾക്കും പരിമിതിയില്ലേ…
സഹസ്രധാര
ഇളം നീല മാനത്തിനു കീഴെ ചാരനിറത്തിലുള്ള മലനിരകൾ..അതിൽ പ്രകൃതിയുടെ പാലഭിഷേകമായ് ആയിരം നീർച്ചാലുകൾ.വസുധാരയിലേതു പോലെ തന്നെ താഴെയെത്തുമ്പോഴേക്കും വെള്ളം മഞ്ഞുപൊടിയായി പരിണമിച്ചിരുന്നു.പ്രകൃതിയുടെ അത്ഭുതം..ഗർത്തത്തിലൂടെ അളകനന്ദയുടെ കൈവഴി ഒഴുകുന്നു..ശാന്തമായ്..
സഹദേവൻ മൃത്യുവിനെ പുൽകിയത് സഹസ്രധാരയിൽ വച്ചായിരുന്നത്രേ..എന്റെ മനസ്സ് മന്ത്രിച്ചു..സഹദേവൻ ഭാഗ്യവാൻ..ഇത്ര മനോഹരമായ സ്ഥലത്ത് നിന്നും തിരിച്ചുപോരുവാൻ ആർക്കാണു തോന്നുക.മാദ്രീ പുത്രനു ആ ഭാഗ്യം കൈവന്നിരിക്കുന്നു.
സഹസ്രധാര
ബാബു സ്വാമി ഞങ്ങളോട് വേഗം നടക്കുവാൻ പറഞ്ഞപ്പോഴാണു ദിവാസ്വപ്നത്തിൽ നിന്നുണർന്നത്. മലയിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണു ബാബുസ്വാമി മുന്നറിയിപ്പ് തന്നത്
ഞങ്ങൾ പർവ്വതനിരകളേയും സഹസ്രധാരയേയും കൈകൂപ്പി വണങ്ങി.
സഹസ്രധാര
അല്പനേരത്തെ നടത്തക്കു ശേഷം ഞങ്ങൾ സമതലപ്രദേശത്തെത്തി. ചുറ്റിനും ചെങ്കുത്തായ പർവ്വതനിരകൾ..നടുവിൽ വൃത്താകൃതിയിലുള്ള സമതലപ്രദേശം. ചക്രതീർത്ഥമെന്നറിയപ്പെടുന്ന ഫലഭൂയിഷ്ടമായ സമതലം. പൂക്കളും കൊച്ചരുവികളും മൈതാനം നിറയെ..വില്ലാളി വീരനായ അർജ്ജുനൻ ഇവിടെയാണു വീണു മരിച്ചത്.
ചക്രതീർത്ഥം
മഹാഭാരതത്തിൽ ജീവന്റെ തുടിപ്പ് അവസാനമായ് കണ്ടത് ഇവിടെയാണു.അക്ഷരാർത്ഥത്തിൽ മഹാഭാരത വചനങ്ങൾ അന്വർത്ഥമാക്കുന്ന അനുഭവങ്ങളാണു ഞങ്ങളെ തേടിയെത്തിയത്.ജീവവായുവിന്റെ കുറവു ഞങ്ങളറിഞ്ഞു.അതികഠിനമായ കയറ്റവും പ്രതീക്ഷിക്കാത്ത ഹിമക്കാറ്റും മഴയും ഞങ്ങളെത്തേടിയെത്തി.മഴ വക വയ്ക്കാതെ മുന്നോട്ടുള്ള ഞങ്ങളുടെ യാത്ര അതീവ ദുഷ്കരമായിരുന്നു.കയറ്റങ്ങളിൽ നിന്നും കാലിടറി സഹയാത്രികർ പലരും മലക്കം മറിഞ്ഞു. ഭാഗ്യം കൊണ്ടോ ദൈവാധീനം കൊണ്ടോ അപകടമൊന്നും സംഭവിച്ചില്ല.മുന്നോട്ടുള്ള നടത്തത്തിനിടയിൽ മനസ്സിനെ നടുക്കുന്ന രീതിയിൽ ഇടിമുഴക്കങ്ങൾ..ബാബുസ്വാമിയാണു ഞങ്ങൾക്കാകാഴ്ച കാണിച്ചുതന്നത്.ഭീമാകാരമായ ഐസ് മലകൾ തകർന്നു വീഴുന്നു.ഞങ്ങൾ പേടിച്ചു വിറങ്ങലിച്ചു.അല്പസമയത്തിനകം കാലാവസ്ഥ വീണ്ടും അനുകൂലമായി.പതിയെ ഞങ്ങളാമലയുടെ നെറുകയിലെത്തി. അല്പനേരത്തെ വിശ്രമത്തിനുശേഷം യാത്ര തുടരാനൊരുങ്ങിയപ്പോൾ ബാബുസ്വാമി അകലേക്ക് വിരൽചൂണ്ടി സതോപന്തിന്റെ കൊടിക്കൂറ ഒരു പൊട്ടുപോലെ. അഗാധമായ ഇറക്കവും ഐസ് പാളികളും താണ്ടിവേണം അവിടെ എത്തിച്ചേരാൻ..സർവ്വശക്തിയും സംഭരിച്ച് ഞങ്ങൾ നടത്തം തുടർന്നു.അഗാധ ഗർത്തങ്ങളും ചതുപ്പുകളും മഞ്ഞിന്റെ ചതിക്കുഴികളും താണ്ടി നടന്നപ്പോൾ മഴയും ആരംഭിച്ചു. ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിനെതിർവശത്തായ് ഭീമാകാരമായ ഒറ്റക്കൽ പാറ നിൽക്കുന്നതു കണ്ടു.ഇതാണത്രെ ഭീംപർ! ഭീമസേനന്റെ ദേഹവിയോഗമിവിടെയായിരുന്നത്രേ..
ഭീംപർ
എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമസേനനെ ഓർത്തുപോയി.കുറച്ചകലെ ഗഡ് വാളികൾ ഒരാളെ ഡോളിയിൽ ചുമന്നുകൊണ്ട് വരുന്നതു കണ്ടു.ബാബുസ്വാമി അവരോട് കാര്യങ്ങളന്വേഷിക്കുകയായിരുന്നു.ഐസിൽ കൂടി നടന്നതു കാരണം കാലുകൾ മരവിച്ചുപോയ ആളാണത്രേ ഡോളിയിൽ..മൃതപ്രായനായ അയാളെയും വഹിച്ച് ഗഡ് വാളികൾ നടന്നുനീങ്ങുന്നത് ഞങ്ങൾ നോക്കി നിന്നു .(ഇദ്ദേഹത്തിന്റെ രണ്ട് കാലുകളും ജോഷിമഠിലെ സൈനിക ആശുപത്രിയിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നു എന്ന് ഞങ്ങൾ പിന്നീടറിഞ്ഞു).
മഴ ക്രമേണ ശക്തിപ്രാപിച്ചു സ്വർഗ്ഗാരോഹിണി കൊടുമുടികൾ ദൂരെ നിന്നു കാണാം.
സത്യപദം
നിമിഷനേരങ്ങൾക്കകം മഴമേഘങ്ങൾ മലനിരകളെ കണ്ണിൽ നിന്നും മറച്ചു. സന്ധ്യയോടെ സ്വർഗ്ഗാരോഹിണിയുടെ കീഴെയുള്ള മരതകപ്പച്ച നിറത്തിലുള്ള സതോപന്ത് തടാകത്തിനുമുന്നിൽ ഞങ്ങളെത്തി.മഴ മാറുന്നത് വരെ അടുത്തു കണ്ട ഗുഹയിൽ കയറിയിരുന്നു.അല്പ നേരത്തിനു ശേഷം മഴ നിശ്ശേഷം മാറി.ബാബുസ്വാമിയും ഗഡ് വാളിയും ടെന്റ് നിർമ്മിക്കാനുള്ള പരിപാടികൾ തുടങ്ങി.ഞാനും സുരേന്ദ്രനും സതോപന്ത് തടാകത്തിനു ചുറ്റും നടന്നു. ത്രികോണാകൃതിയിലുള്ള സതോപന്തിന്റെ മൂന്ന് മൂലകളിലായ് ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാർ തപസ്സു ചെയ്തിരുന്നു എന്നാണു ഐതിഹ്യം.
സതോപന്ത് തടാകം
മരതക നിറത്തിലുള്ള സതോപന്തിന്റെ സൗന്ദര്യമാസ്വദിച്ചു നടക്കുന്നതിനിടയിൽ സ്വർഗ്ഗാരോഹിണി പർവ്വതത്തിനു എതിർഭാഗത്തായ് തടാകക്കരയിൽ ഒരു ഗുഹ കണ്ടു. കേരളീയനായ ഒരു ഡോക്ടർ വളരെക്കാലമായ് സതോപന്തിൽ തപസ്സനുഷ്ഠിക്കുന്നുണ്ടെന്ന് ബദരിനാഥിൽ നിന്നു തന്നെയറിഞ്ഞിരുന്നു.അദ്ദേഹത്തെക്കാണാനായ് ഞങ്ങളാ ഗുഹയ്ക്കകത്ത് കയറി.ഇരുട്ട് നിറഞ്ഞ ഗുഹയിൽ ജഡാധാരിയായ ഒരു സന്യാസി.പൂർവ്വാശ്രമത്തെക്കുറിച്ച് ചോദിക്കരുതെന്നു റാവൽജി മുന്നറിയിപ്പു തന്നിരുന്നു.അജിത്ത് എന്നാണത്രേ പൂർവ്വാശ്രമത്തിലെ പേരു.പാലക്കാട് സ്വദേശം.ഡോക്ടർ ആയിരുന്നു. അമേരിക്കയിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ടത്രേ..ഞങ്ങൾ കൈകൂപ്പി നമസ്കരിച്ചു. അദ്ദേഹം അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.അടുത്തു ചെന്നിരുന്നു.കാണാൻ ചെറുപ്പക്കാരൻ,വയസ്സ് ഊഹിക്കാൻ പ്രയാസം തോന്നി. ഇത്രയും ത്യാഗം സഹിച്ച് ഈ തടാക തീരത്ത് തപസ്സനുഷ്ഠിക്കുന്ന സ്വാമിയെക്കണ്ടപ്പോൾ എന്തെന്നില്ലാതെ അത്ഭുതം. സുരേന്ദ്രനു സ്വാമിയുടെ ലക്ഷ്യമെന്താണെന്നറിയണം..തെല്ല് സംശയത്തോടെ ചോദിച്ചപ്പോൾ കിട്ടിയ മറുപടി – “അലക്ഷ്യമാണെന്റെ ലക്ഷ്യം”..പിന്നീട് മണിക്കൂറുകളോളം വേദാന്തവും തത്വചിന്തകളും.. ചില രാത്രികളിൽ സതോപന്ത് തടാകക്കരയിൽ നിന്ന് മന്ത്രോച്ചാരണങ്ങളും ശബ്ദങ്ങളും കേൾക്കാമത്രേ..പുറത്തിറങ്ങി നോക്കിയാൽ ആരേയും കാണുവാനും സാധിക്കുകയില്ല.
സതോപന്ത് തടാകം
വിസ്മയത്തോടെ ഞങ്ങൾ പല കഥകളും കേട്ടിരുന്നു. സമയം കടന്നുപോയതറിഞ്ഞില്ല. ബാബുസ്വാമി വന്നു വിളിച്ചപ്പോഴാണു സമയം വൈകിയതറിഞ്ഞത്.തിരിച്ചു നടന്നപ്പോൾ പെരുമഴ പെയ്ത് തോർന്നതുപോലെ തോന്നി.ബാബുസ്വാമി പറഞ്ഞു സന്യാസി സതോപന്തിൽ നിന്നും ബദരിനാഥിലേക്ക് വല്ലപ്പോഴും വരാറുണ്ടത്രേ..തന്റെ എല്ലാ സർട്ടിഫിക്കറ്റുകളും അളകനന്ദയിൽ വലിച്ചെറിഞ്ഞതിനു ശേഷമാണു സ്വാമി സതോപന്തിലെത്തിയത്.അദ്ദേഹം പലപ്പോഴും ബാബാജി നാഗരാജുമായി സംസാരിക്കാറുണ്ടത്രേ…. നിശ്ചലമായ്ക്കിടക്കുന്ന സതോപന്തിന്റെ സൗന്ദര്യമാസ്വദിച്ച് ഞങ്ങൾ ടെന്റിനു മുന്നിലെത്തി.കൂട്ടുകാരെല്ലാം ഭക്ഷണം കഴിച്ച് ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു.
സ്വർഗ്ഗാരോഹിണി മലനിരകളിലെ മഞ്ഞു പാളികൾ
മറ്റൊരു ഗുഹയിലാണു പാചകം ചെയ്തിരുന്നത്.ബാബുസ്വാമിയുടെ കൂടെ ഗുഹയിലേക്ക് ഞങ്ങൾ നടന്നു.തണുത്ത ശീതക്കാറ്റും മഴയും തുടങ്ങി.ഗുഹാമുഖത്തെത്തിയപ്പോഴേക്കും വസ്ത്രമെല്ലാം നനഞ്ഞു കുതിർന്നു. തണുപ്പും അസഹ്യം.ടോർച്ച് തെളിച്ച് അകത്തേക്ക് കടന്നപ്പോൾ കണ്ട കാഴ്ച…ഞങ്ങൾക്കും, മടക്കയാത്രയിലും കഴിക്കുവാനുമായി കരുതിയ ഭക്ഷണം ഒരു ശ്വാനൻ ശാപ്പിടുന്നു.അന്ന് രാത്രി സതോപന്തിലെ തെളിനീർ കുടിച്ച് ഞങ്ങൾ ടെന്റിനുള്ളിൽ കിടന്നു.
അല്പസമയത്തിനകം അണ മുറിയാത്ത പേമാരി..ശക്തമായ ഇടിമിന്നലും കൂടെ മലയിടിച്ചിലും.ഗ്ലേഷിയറുകൾ ഇടിഞ്ഞുവീഴുന്ന ശബ്ദം! ഭയാനകമായിരുന്നു ആ രാത്രി. ടെന്റിനുള്ളിലേക്കും മഴവെള്ളം ഇരച്ചുകയറി. ഉറങ്ങാതെ ഞങ്ങളേഴുപേരും നേരം വെളുപ്പിച്ചു.
സ്വർഗ്ഗാരോഹിണി മലനിരകളിലെ മഞ്ഞു പാളികൾ
പിറ്റേന്ന് രാവിലേയും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നെങ്കിലും മഴ ശമിച്ചിരുന്നു.രോമകൂപങ്ങൾ തുളച്ചുകയറുന്ന തണുപ്പ്.മൂന്ന് സ്വെറ്ററും ജാക്കറ്റുമെല്ലാം ധരിച്ച് റ്റെന്റിനു പുറത്തുവന്നപ്പോൾ ഞങ്ങൾക്കായ് മേഘങ്ങൾ വഴിമാറി.മുന്നിലതാ നാരായണ പർവ്വതനിരകൾ,അരികിലായ് ചൗകംബാ പർവ്വതം..അവയുടെ ഒത്ത നടുവിലായ് സത്യപഥം. ചൗകംബയിൽ യുധിഷ്ഠിരനും ശ്വാനനും എത്തിച്ചേർന്ന സ്വർഗ്ഗാരോഹിണി കൊടുമുടി.
സത്യപദം
കുറേ നിമിഷങ്ങൾ കൈ കൂപ്പി നിന്നു പോയി. ധർമ്മദേവൻ പുത്രനായ യുധിഷ്ഠിരന്റെ ധർമ്മനിഷ്ഠ പരീക്ഷിച്ച നിമിഷം മനസ്സിൽ തെളിഞ്ഞു വന്നു. സഹോദരന്മാരുടെയും ദ്രൗപദിയുടേയും വിയോഗത്തിൽ തളരാതെ മലമുകളിലെത്തിച്ചേർന്ന ധർമ്മപുത്രർ, കൂടെയുണ്ടായ നായയെയും സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോകണമെന്ന് ശഠിച്ചപ്പോൾ വെളിവാക്കപ്പെട്ട മഹത്വം!! ചിന്തകൾ മൂടൽ മഞ്ഞുപോലെ മനസ്സിനെ മൂടി.ദൂരെ കണ്ട പാറമേലിരുന്ന് ഞാൻ സ്വർഗ്ഗാരോഹിണിയുടെ ചിത്രം ക്യാമറയിൽ പകർത്തി.അല്പ നേരത്തിനുശേഷം സൂര്യദേവൻ തന്റെ സാന്നിധ്യമറിയിച്ചു.സ്വർണ്ണ രശ്മികൾ സ്വർഗ്ഗാരോഹിണി കൊടുമുടികളിലൂടെ താഴേക്ക് ഒഴുകി വന്നു.പിന്നീടത് സതോപന്തിലെ പച്ചനിറത്തിനു തേജസ്സേകി.ഏതോ ഒരു ദിവ്യശക്തിയുടെ തേജസ്സെന്നോണം അത് ആ പ്രദേശത്തിൽ വ്യാപിച്ചു.എല്ലാം നൊടിയിടയിൽ സംഭവിച്ചു.
പാർവ്വതി കൊടുമുടി
ഹിമാലയം അങ്ങനെയാണു..അപ്രവചനീയമെന്ന വാക്കിനു അതിന്റെ അന്ത:സത്തയെ ഉൾക്കൊള്ളാനാകുമോ? ബാബുസ്വാമി ദൂരെ കുറെ മലനിരകൾ ചൂണ്ടിക്കാണിച്ചു അതാണത്രെ കുബേരന്റെ രാജധാനിയായ അളകാപുരി.
അളകാപുരി (കുബേരന്റെ രാജധാനി)

സതോപന്തിന്റെ തീരത്തു നിന്നു നോക്കിയാൽ നീലകണ്ഠപർവ്വതത്തിന്റെ മറ്റൊരു വശം കാണാം.
സതോപന്തിലെ പ്രകൃതിയുടെ അനിശ്ചിതത്വം ബാബു സ്വാമി ഞങ്ങളെ ഓർമ്മിപ്പിച്ചു. പിന്നെ തലേന്ന് രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ എനിക്കും സുരേന്ദ്രനും നല്ല ക്ഷീണം തോന്നി.
അളകാപുരി (കുബേരന്റെ രാജധാനി)
തുടർന്നുള്ള യാത്രാമദ്ധ്യേ കഴിക്കാനുള്ള ഭക്ഷണം നായ തിന്നതിനാൽ ഇന്നു തന്നെ ബദരിനാഥിൽ തിരിച്ചെത്തണം അതുകൊണ്ട് തന്നെ ഞങ്ങൾ സതോപന്തിനോടും സത്യപദത്തിനോടും വിടചൊല്ലി..മടക്കയാത്ര..
ബാൽ കുണ്ഠ് കൊടുമുടി
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായ് ഞങ്ങൾ യാത്രചെയ്ത ദൂരം ഒരു ദിവസം കൊണ്ട് താണ്ടണം. ബാബുസ്വാമി മുന്നിൽ നിന്നും നയിച്ചു.നടത്തം തുടങ്ങിയതേ മഴയും ആരംഭിച്ചു.
പ്രകൃതി പ്രക്ഷുബ്ധമായി.കാറ്റും മലയിടിച്ചിലും ഞങ്ങളെ വിടാതെ പിന്തുടർന്നു.ഭീം പറും സഹസ്രധാരയും താണ്ടി ഉച്ചയോടെ ഞങ്ങൾ ലക്ഷ്മി വനത്തിലെത്തി.
സഹസ്രധാര
വിശ്രമിക്കാൻ സമയമില്ല ശക്തമായ വിശപ്പും ദാഹവും, മഴയും മണ്ണിടിച്ചിലും.ജീവനോടെ ബദരിയിലെത്തുമോ എന്ന് തോന്നിച്ച നിമിഷങ്ങൾ..ഞങ്ങളുറക്കെ വിളിച്ചു “ജയ് ബദരി വിശാൽ” ആ വിളി മലമുകളിൽ തട്ടി മാറ്റൊലി കൊണ്ടു. അതിൽ നിന്നും വീണ്ടെടുത്ത ഊർജ്ജം രാത്രിയോടെ ബദരിനാഥിലെത്തിച്ചു.
സ്വർഗ്ഗാരോഹിണി മലനിരകൾ
മഹാഭാരതത്തിലെ സവിശേഷമായ സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിച്ച,ദൈവതുല്യരായ മഹത്തുക്കളുടെ പാദമുദ്രയണിഞ്ഞ ദേവഭൂമിയിൽ ചെലവഴിച്ച ഓരോ നിമിഷവും ആത്മസാക്ഷാത്കാരത്തിന്റെ നിമിഷങ്ങളാണു.മുൻ തലമുറകളുടെ സുകൃതമാകാം ഞങ്ങളെ ഈ ഭൂമിയിലെത്തിച്ചത്.