Tuesday, April 5, 2011

ഇനി യാത്ര കേദാർനാഥിലേക്ക്….

ചോപ്തിയിൽ നിന്ന് ഗൗരികുണ്ഡ് വഴി കേദാർനാഥിലെത്താം.ബസ് സർവ്വീസ് ഇല്ലാത്തതിനാൽ ജീപ്പ് തന്നെ ശരണം.പലരോടും ചോദിച്ചെങ്കിലും താങ്ങാൻ പറ്റാത്ത വാടക.ഞങ്ങൾ ധൈര്യപൂർവ്വം അല്പ ദൂരം നടന്നു. അപ്പോൾ ലൈൻ റൂട്ടിൽ ഓടുന്ന ജീപ്പ് കണ്ടു.ഡ്രൈവർ ഉഖിമട്ഠ് വരെ എത്തിക്കാമെന്നേറ്റു.30 കിലോമീറ്റർ അകലെയാണു ഉഖിമട്ഠ്.ഒരാൾക്ക് 30 രൂപ നിരക്കിൽ ഞങ്ങൾ ഉഖിമട്ഠിലേക്ക് യാത്രയായി.ഏതാണ്ട് 2 മണിയൊടെ ഉഖിമട്ഠിലെത്തി.വഴി അന്വേഷിച്ചുള്ള യാത്രയായതിനാൽ അതിന്റെ ബുദ്ധിമുട്ടും ആവേശവും ഞങ്ങൾക്കുണ്ടായിരുന്നു.ഉഖിമട്ഠ് തനത് ഉത്തരാഞ്ചൽ ശൈലിയിലുള്ള ഒരു ചെറു പട്ടണമാണ`.ഉഖിമട്ഠിൽ നിന്നും മറ്റൊരു ജീപ്പിൽ കുണ്ഡ് എന്ന സ്ഥലം വഴി 14 കിലോമീറ്റർ സഞ്ചരിച്ച് ഞങ്ങൾ ഗുപ്തകാശിയിലെത്തി.10 രൂപ മാത്രമേ നല്ലവനായ ഡ്രൈവർ വാങ്ങിയുള്ളൂ.കുരുക്ഷേത്ര യുദ്ധത്തിനു ശേഷം കുടുംബാംഗങ്ങളെ കൊന്ന പാപ മോചനത്തിനായി പാണ്ഡവർ വ്യാസമഹർഷിയുടെ നിർദ്ദേശ പ്രകാരം ഭഗവാൻ പരമശിവനെ കാണുവാൻ ചെന്നു.പാണ്ഡവരുടെ ആവലാതികൾ കേൾക്കുന്നതിൽ നിന്നുമൊഴിഞ്ഞു നിൽക്കുവാൻ ശ്രീ പരമേശ്വരൻ ഒളിച്ചു നിന്ന സ്ഥലമാണത്രെ ഗുപ്തകാശി.ഗുപ്തകാശി തരക്കേടില്ലാത്ത ഒരു ചെറുപട്ടണമാണു.ഒരു ചായയ്ക്കു ശേഷം മറ്റൊരു ജീപ്പിൽ ഗൗരികുണ്ഡ് ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു.തണുപ്പ് പതുക്കെ കൂടുവാൻ തുടങ്ങി.സോനപ്രയാഗും കഴിഞ്ഞ് മന്ദാകിനിയുടെ തീരത്തുകൂടെ സഞ്ചരിച്ച് ഞങ്ങൾ അഞ്ചുമണിയൊടെ ഗൗരികുണ്ഡിലെത്തിച്ചേർന്നു.  
തണുപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിലായി.കേദാർനാഥിലേക്കുള്ള പ്രവേശനകവാടമാണു ഗൗരികുണ്ഡ്.ബംഗാളി യാത്രക്കാരെയാണു കൂടുതലായും കാണാൻ കഴിഞ്ഞത്.പാർവതിദേവിയുടെ കുളക്കടവാണത്രെ ഗൗരികുണ്ഡ്.ഗൗരികുണ്ഡിലെ താമസസൗകര്യത്തിനായി ശങ്കരേട്ടൻ ബദരിനാഥിൽ നിന്നും കത്ത് തന്നുവിട്ടിരുന്നു.ഗസ്റ്റ് ഹൗസിൽ താമസം തരപ്പെടുത്തുന്നതിനായിരുന്നു അത്.പക്ഷെ ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് ഗസ്റ്റ് ഹൗസിൽ ഇടമില്ല എന്ന വാർത്തയാണു അധികൃതർ തന്നത്.കുറച്ചു നേരത്തെ അന്വേഷണത്തിനു ശേഷം മന്ദാകിനിയുടെ കരയിലുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു.റൂമിൽ ലഗേജ് വച്ചതിനു ശേഷം ഭക്ഷണം കഴിക്കുവാൻ വേണ്ടി ഞങ്ങൾ ഹോട്ടൽ അന്വേഷിച്ചു നടന്നു.മുന്നിലതാ ഒരു തെന്നിന്ത്യൻ ഹോട്ടൽ!!നല്ല തിക്കും തിരക്കും..ഞങ്ങളും അകത്തു കയറി.അല്പസമയത്തിനു ശേഷം ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും മുന്നിലെത്തി.തീ പിടിച്ച വില..ഇഡ്ഡലി ഒന്നിനു 15 രൂപ..രണ്ടിഡ്ഡലിയും ചായയും കഴിച്ച് ഞങ്ങൾ തെരുവിലേക്കിറങ്ങി.കുറച്ചു ദൂരം നടന്നതിനു ശേഷം റൂമിലേക്ക് തിരിച്ചു വന്നു.നല്ല യാത്രാക്ഷീണമുണ്ടായിരുന്നതിനാൽ വേഗം കിടന്നുമന്ദാകിനിയുടെ കളകളാരവം കേട്ട് ഞങ്ങൾ നിദ്രയെ പുൽകി.
രാവിലെ നാലുമണിക്കെഴുന്നേറ്റു. മരംകോച്ചുന്ന തണുപ്പ്.എങ്കിലും ഒന്ന` കുളിച്ച` ഉന്മേഷം വീണ്ടെടുത്തു.അഞ്ചരമണിയൊടെ ഞങ്ങൾ ഗൗരികുണ്ഡിൽ നിന്നും യാത്ര തിരിച്ചു. ഇനി യാത്ര 14 കിലോമീറ്റർ കാൽനടയായാണു.കുതിരപ്പുറത്തും ഡോളിയിലും വേണമെങ്കിൽ പോകാം.ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.കരിങ്കൽ പാളികൾ നിരത്തിയ നടപ്പാത,കുതിരച്ചാണകം മണക്കുന്ന വഴികൾ……മന്ദാകിനിയുടെ കളകളാരവം..ഇടയ്ക്കിടെ മന്ദാകിനിയിലേക്കൊഴുകി വരുന്ന നീർച്ചാലുകൾ..കുത്തനെയുള്ള കയറ്റം..വഴിയിൽ ഡോളികളെയും കുതിരകളെയും കാണാമായിരുന്നു.പത്തരയോടെ ഞങ്ങൾ രാം പാറയിലെത്തി.കേദാർനാഥ് യാത്രയിലെ ഒരിടത്താവളമാണു രാം പാറ.ഏഴു കിലോമീറ്റർ പിന്നിട്ടിരുന്നു.കൈയിലുണ്ടായിരുന്ന

ഗൗരികുണ്ഡിൽ നിന്നും കേദാർനാഥിലേക്കുള്ള വഴി(കടപ്പാട്:ഗൂഗിൾ)

ഗ്ലൂക്കോസ് കലക്കിയ വെള്ളവും ഈന്തപ്പഴവും കഴിച്ചു ഞങ്ങൾ വിശ്രമിച്ചു.വീണ്ടും ഞങ്ങൾ നടത്തം തുടർന്നു.നടത്തം തീരാത്ത നടത്തം.ആറുമണിക്കൂർ നടത്തത്തിനൊടുവിൽ ഞങ്ങൾ കേദാർനാഥിലേക്കുള്ള കവാടത്തിനു മുന്നിലെത്തി.മന്ദാകിനിക്കു കുറുകെയുള്ള,ഇരുമ്പുപാലത്തിനരികെയുള്ള സിമന്റ് ബഞ്ചിൽ വിശ്രമിച്ചു.അടുത്ത് കുറെ താത്കാലികമായി കെട്ടിയുയർത്തിയ കുറച്ചു കടകൾ കണ്ടു.അസ്ഥി മരവിപ്പിക്കുന്ന തണുത്തകാറ്റ് വീശുന്നു.


ഗൗരികുണ്ഡിൽ നിന്നും കേദാർനാഥിലേക്കുള്ള വഴി(കടപ്പാട്:ഗൂഗിൾ)

സമുദ്രനിരപ്പിൽ നിന്നും 12,400 അടി ഉയരത്തിലാണു ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്.ഹിമഭൂമിയിലെ തണുപ്പ് ശരീരത്തിൽ പടരുന്നു.സ്വെറ്ററും തൊപ്പിയും കൈയുറയുമെടുത്തിട്ടു.അടുത്തു കണ്ട കടയിൽ നിന്നും ചൂടുചായ വാങ്ങിക്കുടിച്ചു.കൊടും തണുപ്പിലെ ചൂടു ചായ ഉന്മേഷം പകർന്നു.ഞങ്ങൾക്കു മുന്നിലിരുന്ന സന്യാസി ചിലം നിറയ്ക്കുന്നു.അതു കത്തിച്ചു അയാൾ ആഞ്ഞ് ഒരു പുകയെടുത്തു.എന്നിട്ട് തൊട്ടടുത്തിരുന്നയാൾക്ക് കൈമാറി.ഞങ്ങൾ കൗതുകത്തോടെ നോക്കി നിന്നു.ചായ കുടിച്ചു ഞങ്ങൾ കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരിയുടെ താമസസ്ഥലത്തെത്തി.

കേദാർനാഥ് ക്ഷേത്രം  (കടപ്പാട്:ഗൂഗിൾ)

ഇവിടത്തെ പൂജാരി കർണ്ണാടകയിൽ നിന്നാണു.റാവൽജി കത്തു തന്നു വിട്ടിരുന്നു,ഇവിടത്തെ താമസസൗകര്യത്തിനു വേണ്ടി.കറുത്തു തടിച്ചരൂപം കത്ത് വായിച്ച് ടെമ്പിൾ റസ്റ്റ് ഹൗസിൽ മുറി ശരിയാക്കിത്തന്നു.റൂമിൽ ലഗേജ് വച്ചതിനു ശേഷം ആറരമണിയോടെ ക്ഷേത്രദർശനത്തിനായി ക്ഷേത്രത്തിലെത്തി,ആരതി കണ്ടു.തിരക്ക് നന്നേ കുറവായിരുന്നു.


കേദാർനാഥ് ക്ഷേത്രം  (ആദ്യ യാത്രയിലെടുത്തത്)
പാണ്ഡവർ ശ്രീ മഹാദേവനെ അന്വേഷിച്ചു കേദാർനാഥിലെത്തിയപ്പോൾ കാളക്കൂറ്റന്റെ രൂപത്തിൽ ഒളിച്ചു നിന്ന ഭഗവാനെ ഭീമൻ തിരിച്ചറിയുകയും കാളയുടെ മുതുകത്ത് കയറിപ്പിടിക്കുകയും ചെയ്തു.തുടർന്ന് ശ്രീ മഹദേവൻ പാതാളത്തിലേക്ക് താഴുകയും ചെയ്തു.പക്ഷെ ഭീമസേനൻ പിടി വിട്ടില്ല.അതിനാൽ കാളയുടെ മുതുകു ഭാഗം അവിടെ ഉറച്ചു പോകുകയും ചെയ്തു.അതുകൊണ്ടു തന്നെ ഇവിടത്തെ പ്രതിഷ്ട്ഠ കാളയുടെ മുതുകു ഭാഗമാണു.പാണ്ഡവരാണു ഈ ക്ഷേത്രം നിർമ്മിച്ചത്.ശ്രീ കോവിലിനു പുറത്തു പാണ്ഡവരുടെയും കുന്തിയുടെയും വിഗ്രഹങ്ങൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു.ക്ഷേത്രത്തിനു തൊട്ടുപിന്നിൽ ഹിമവാൻ മാനം തൊട്ട് നിൽക്കുന്നു.ക്ഷേത്രദർശനത്തിനു ശേഷം റൂമിൽ തിരിച്ചെത്തി.കാന്റീനിൽ നിന്നും ചപ്പാത്തിയും ദാലും കഴിച്ചു.സ്പർശനശേഷി ചോർന്നു പോകുന്ന തണുപ്പ്.എട്ടുമണിയോടെ കമ്പിളിപ്പുതപ്പിനും രജായിക്കുമിടയിൽ ഞങ്ങളെല്ലാവരും മരവിച്ചുറങ്ങി.കേദാരിലെ പ്രഭാതം..രാവിലെ ആറുമണിക്കുണർന്നു.കൊടും തണുപ്പ്..താമസസ്ഥലത്തിനടുത്തു തന്നെയുള്ള ശ്രീ ശങ്കരാചാര്യരുടെ സമാധി സ്ഥലത്തേക്ക് നടന്നു.അവിടെ ശ്രീ ശങ്കരാചാര്യരുടെ ഒരു പ്രതിമയും മാർബിളിൽ ചില ശങ്കരസൂക്തങ്ങളും മാത്രംസമാധിസ്ഥലം കണ്ട് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.എട്ടുമണിയോടെ കാന്റീനിൽ നിന്നും ഉരുളക്കിഴങ്ങ് നിറച്ച ചപ്പാത്തിയും ചായയും കഴിച്ചു.ഭക്ഷണത്തിനു ശേഷം പൂജാരിയെ കണ്ടു.കേദാർനാഥനു അർച്ചനാദ്രവ്യങ്ങൾ അർപ്പിക്കാനാവശ്യപ്പെട്ട് ഒരാളെ കൂടെ വിട്ടു.ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ അയാൾ കച്ചവടമുറപ്പിക്കുന്നതു പോലെ അർച്ചനയ്ക്കു ലേലം വിളിച്ചു.അഞ്ഞൂറ`,മുന്നൂറ`.എനിക്ക് വല്ലാത്ത സങ്കടം തോന്നി..കാലിച്ചന്തയിലെത്തിയ പ്രതീതി.എങ്ങും കച്ചവടം മാത്രം..കൂടെയുണ്ടായിരുന്ന നാലുപേർ ഒരാൾക്ക് നൂറുരൂപ നിരക്കിൽ ശ്രീ കോവിലിൽ കയറി.ഞാനും ബാബുമാഷും ഇതിൽ നിന്നും വിട്ട് നിന്നു.


കേദാർനാഥ് ക്ഷേത്രത്തിനു പിൻവശം (കടപ്പാട്:ഗൂഗിൾ)

പത്തര മണിയോടെ ഗൗരികുണ്ഡിലേക്ക് മടക്കയാത്രയാരംഭിച്ചു.പന്ത്രണ്ട് മണിയോടെ രാം പാറയിലെത്തി വിശ്രമിച്ചു.വീണ്ടും നടത്തം.തണുപ്പിന്റെ
കാഠിന്യം കുറഞ്ഞു വന്നു.ദീർഘനേരത്തെ നടത്തത്തിനു ശേഷം ഗൗരികുണ്ഡിലെത്തി.ക്ഷേത്ര റസ്റ്റ് ഹൗസിൽ മുറികിട്ടി.നല്ല വിശപ്പ്,തെന്നിന്ത്യൻ ഹോട്ടലിൽ നിന്ന് ഇഡ്ഡലിയും ചട്നിയും കഴിച്ചു.തിരിച്ചു റൂമിലെത്തി.ഗൗരികുണ്ഡിലും ചൂടു നീരുറവയുണ്ട്.മറ്റൊരു തപ്തകുണ്ഡ്.പക്ഷേ ബദരിനാഥിലുള്ളതു  പോലെ ഇറങ്ങിക്കുളിക്കാൻ സൗകര്യമില്ല.ലോഹനിർമ്മിതമായ കാളയുടെ വായിൽ നിന്നും തെറിക്കുന്ന ജലധാര..ബക്കറ്റും കപ്പുമെടുത്ത് അവിടെ ചെന്നു കുളിച്ച് മടങ്ങിയെത്തി.പിറ്റേന്ന് രാവിലെ ഹരിദ്വാറിലേക്ക് തിരിക്കണം..ടിക്കറ്റ് എടുക്കാൻ വേണ്ടി ഞങ്ങൾ പുറത്തേക്കിറങ്ങി.ടിക്കറ്റ് ബൂക്ക് ചെയ്തു.രണ്ട് ദിവസത്തെ കേദാർ നടത്തത്തിന്റെ ക്ഷീണമുണ്ട്.തണുപ്പിവിടെ വളരെക്കുറവാണു.സമാധാനം.മന്ദാകിനിയുടെ ശ്രുതികേട്ട് ഞങ്ങളുറങ്ങി.പിറ്റേന്ന് രാവിലെ ഹരിദ്വാറിലേക്ക് ബസ് യാത്ര..സോനപ്രയാഗ്,കുണ്ഡ്,തില്വാര വഴി 77 കിലോമീറ്റർ..ശ്രീ നഗർ,ദേവപ്രയാഗ് വഴി ഹരിദ്വാറിലേക്ക് 150 കിലോമീറ്റർവൈകുന്നേരം നാലു മണിയോടെ അയ്യപ്പക്ഷേത്രത്തിലെത്തി..ബാഗുകൾ മുറിയിൽ വച്ച്..കുളികഴിഞ്ഞ് തട്ടുകടക്കാരൻ ബാലേട്ടന്റെ അടുത്തെത്തി.മസാല ദോശ കഴിച്ചു..എന്താ സ്വാദ്..തിരിച്ച് ക്ഷേത്രത്തിലെത്തി..വിഷ്ണു നമ്പൂതിരിയോടും,അദ്ദേഹത്തിന്റെ ഭാര്യയോടും പൂജാരിയോടും ബദരിനാഥ്,തുംഗനാഥ്,കേദാർനാഥ് യാത്രാനുഭവങ്ങൾ പങ്കു വച്ചു..പിറ്റേന്ന് കാലത്ത് വിഷ്ണു നമ്പൂതിരിയോട് യാത്ര പറഞ്ഞ്. അടുത്ത വർഷം കാണാമെന്ന ഉറപ്പോടു കൂടി തലസ്ഥാന നഗരിയായ ഡൽഹിയിലേക്ക് ഞങ്ങൾ ബസ് കയറി…….
<><><><><><><><><><>
ഏന്റെ ആദ്യ ഹിമാലയ യാത്രാവിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നു……..