Thursday, March 24, 2011

തുംഗനാഥ് യാത്ര……..

ബദരിനാഥില്‍‍ നിന്നും രാവിലെ 7 :30 നു ഞങ്ങൾ പുറപ്പെട്ടു.പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ഏറ്റു ഗന്ധമാധന ഗിരി സ്വർണ പ്രഭയോടെ ശോഭിച്ചു.കല്യാണസൌഗന്ധികം തേടി പോയ ഭീമനെ ഓർത്തു പോയി.ബസ് പതുക്കെ ചുരം ഇറങ്ങി.ഏതാണ്ട് 10 കിലോമീറ്റര്‍ യാത്ര ചെയ്ത് ഞങ്ങള്‍ ഹനുമാന്‍ ഘട്ടില്‍ എത്തി.ഹനുമാന്‍ ഘട്ടില്‍ ഒരു പുരാതന ആഞ്ജനേയ ക്ഷേത്രമുണ്ട്.പിന്നൊരു ദിവസമവിടെ ഇറങ്ങാമെന്ന് കരുതി യാത്ര തുടര്ന്നു .യാത്ര മദ്ധ്യേ രണ്ട അണക്കെട്ടുകളുടെ പണി നടക്കുന്നുണ്ടായിരുന്നു.ഹിമാലയ സൌന്ദര്യമാസ്വദിച്ചു ഞങ്ങള്‍ 9 മണിയോടെ ജോഷിമഠിൽ എത്തി.ശങ്കരാചാര്യരാണ് ജ്യോതിര്മദഠം എന്നറിയപ്പെടുന്ന ജോഷി‍മഠ് സ്ഥാപിച്ചത്.നവംബര്‍ മാസത്തില്‍ ബദരിനാഥ് അടച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ആറു മാസകാലം ബദരി നാഥ് നുള്ള പൂജ നടത്തുന്നത് ജോഷി മഠിലാണ്.ഈ കാലയളവില്‍ ബദരി നാഥിൽ ദേവർഷിയായ നാരദന്‍ പൂജ നടത്തുന്നു എന്നാണു സങ്കല്പം.. ഹെയർ പിൻ വളവിലൂടെ ബസ് യാത്ര തുടർന്നു.പത്തര മണിയോടെ ബസ് പിപ്പലിക്കോട്ടിൽ ചായ കുടിക്കാൻ വേണ്ടി നിർത്തി.ഞങ്ങളവിടെ നിന്ന് ചായയും ബിസ്കറ്റും കഴിച്ചു. ചായയ്യ്ക്കൂ ശേഷം വീണ്ടും യാത്ര….പതിനൊന്നര മണിയൊടെ ചമോളിയിലെത്തി.ചെറിയ ഒരു ടൗണാണു ചമോളി.ഞങ്ങളവിടെ ബസി ഇറങ്ങി.തുംഗനാഥിലേക്ക് എത്താൻ ഇനി ഗോപേശ്വർ വഴി ചോപ്തയിലേക്ക് പത്തു കിലോമീറ്റർ യാത്രയുണ്ട്.ആ വഴി ബസ് കുറവായതിനാൽ ഞങ്ങൾ ഒരു ജീപ്പ് വാടകയ്ക്കെടുത്തു.ഞങ്ങൾ ആറുപേരും പിന്നെ ഒരു ബംഗാളി കുടുംബവും ഉണ്ടായിരുന്നു.1500 രൂപയായിരുന്നു ചോപ്തയിലേക്കുള്ള വാടക.12 മണിയൊടെ ചോപ്ത ലക്ഷ്യമാക്കി ഞങ്ങളുടെ ജീപ്പ് കുതിച്ചു.നിത്യ ഹരിത വനങ്ങളും,കസ്തൂരിമാനും ഹനുമാൻ കുരങ്ങുകളും യഥേഷ്ടം വിഹരിച്ചിരുന്ന കാട്ടിലൂടെയായിരുന്നു പിന്നീടുള്ള സഞ്ചാരം.കണ്ണൂർ ജില്ലയിലെ ആറളം കാടുകളിലൂടെയുള്ള യാത്രയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള യാത്ര.ഒരു നിമിഷം കേരളത്തെക്കുറിച്ച് ഓർത്തു പോയി.ബാബു മാഷ് വിനയചന്ദ്രൻ മാഷുടെ ഒരു കവിത ചൊല്ലി.

“കാടിനു ഞാനെന്തു പേരിടും കാട്ടിലെ കാരണോന്മാർക്കെന്തു പേരിടും”….

ഞങ്ങളുടെ നാടൻ പാട്ടുകൾക്കു മറുപടിയായി അപരാചിത എന്ന പതിനൊന്നുകാരിയുടെ ബംഗാളിപാട്ടുകൾ..രസകരമായ യാത്ര..യാത്രാ ദൈർഘ്യം അറിയാതെ ഞങ്ങൾ ചോപ്തയിലെത്തി.സമയം രണ്ടര കഴിഞ്ഞു.ചോപ്തയിൽ നിന്നും ഏഴു കിലോമീറ്റർ കാൽനട യാത്രയാണു തുംഗനാഥിലേക്ക്.ബംഗാളി കുടുംബം കുതിരപ്പുറത്ത് കയറി യാത്രയായി…അവരുടെ മകൻ ഞങ്ങളുടെ കൂടെ കൂടി..ഓട്ജി!! നല്ല പേര`.സമുദ്ര നിരപ്പിൽ നിന്നും പന്ത്രണ്ടായിരം അടി ഉയരത്തിലാണു തുംഗനാഥ് തലയുയർത്തി നിൽക്കുന്നത്.

യാത്രയിലെ പല നിമിഷങ്ങളും കുടജാദ്രി യാത്രയെ ഓർമ്മിപ്പിച്ചു.ഭൂമിക്ക് പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം അവിടെ ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു.നടത്തം സുഗമമാക്കാൻ വേണ്ടി സ്വെറ്ററഴിച്ചു ഞാൻ ബാഗിൽ വച്ചു.ഒരു കോട്ടൺ ഷർട്ടു മാത്രമിട്ടായിരുന്നു എന്റെ നടത്തം.ഞാനും ബാബുമാഷും ഏറ്റവും അവസാനമായാണു നടന്നത്.കഥകൾ പറഞ്ഞും പാട്ട് പാടിയുമായിരുന്നു ഞങ്ങളുടെ നടത്തം.കല്ലുപാകിയ നടവഴികളൊഴിവാക്കി ഞങ്ങൾ മരങ്ങൾക്കിടയിലൂടെ നടന്നു.ചെങ്കുത്തായ കയറ്റം കയറുന്നതിനിടെ പലയിടങ്ങളിലും ശ്വാസം കിട്ടാൻ നന്നേ വിഷമിച്ചു. പുറം വേദനയും തുടങ്ങി.ദീർഘനേരത്തെ നടത്തത്തിനു ശേഷം മഞ്ഞിന്റെ നേർത്ത പാളികളിലൂടെ തുംഗനാഥ് തലയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു.
തുംഗനാഥ് (കടപ്പാട് :ഗൂഗിൾ)

വൈകുന്നേരം ആറുമണിയോടെ തുംഗനാഥിലെത്തി.അസ്തമയ സൂര്യന്റെ പൊൻ പ്രഭയിൽ നിൽക്കുന്ന തുംഗനാഥിനെ ഞങ്ങൾ വണങ്ങി.
പഞ്ചകേദാരങ്ങളിലൊന്നാണു തുംഗനാഥ്.കേദാർനാഥ്,രുദ്രനാഥ്,മധ്യമഹേശ്വർ,കല്പേശ്വർ എന്നിവയാണു മറ്റ് കേദാരങ്ങൾ..ഇവയിൽ ഏറ്റവും ഉയരത്തിൽ നിലകൊള്ളുന്ന ക്ഷേത്രമാണു തുംഗനാഥ്.ആയിരം വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രമാണു തുംഗനാഥ് എന്ന് കരുതുന്നു.പഞ്ചപാണ്ഡവരാൽ നിർമ്മിതമാണു പഞ്ചകേദാരങ്ങൾ..അർജുനനാണു തുംഗനാഥ് നിർമ്മിച്ചത്.
ഹരിദ്വാറിലോ ഋഷികേശിലോ കണ്ട തിരക്കുകളോ കച്ചവടമോ ഇവിടെ കണ്ടില്ല.തികച്ചും ശാന്തമായ അന്തരീക്ഷം..താരതമ്യേന തീർഥാടകരുടെ എണ്ണം വളരെ കുറവായിരുന്നു.തുംഗനാഥിന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഹിമാലയത്തിലെ ഉത്തുംഗ ശൃംഗങ്ങളായ നിരവധി പർവ്വതശിഖരങ്ങൾ കാണാമെന്നുള്ളതാണു.ഞങ്ങൾക്കു മുൻപേ എത്തിയ ബംഗാളി കുടുംബം ഞങ്ങൾക്കു വേണ്ടി താമസസൗകര്യം ഒരുക്കിയിരുന്നു.സൂര്യാസ്തമയത്തിനു ശേഷം തുംഗനാഥ് മഞ്ഞിന്റെ വെള്ളക്കുപ്പായമണിഞ്ഞു.തണുപ്പ്..അസഹനീയമായ തണുപ്പ്,സ്വെറ്ററും ജാക്കറ്റും ഷാളും മങ്കി ക്യാപ്പുമണിഞ്ഞ് ഞങ്ങൾ ഭക്ഷണമുണ്ടാക്കുന്ന ഗഡ് വാളി കുടുംബത്തിന്റെ അടുപ്പിനു ചുറ്റും വട്ടമിരുന്നു.എന്റെ നെഞ്ചുവേദന അധികമായി.ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ.ഇതിന്റെ കൂടെ ഓക്സിജന്റെ കുറവും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു.രാത്രി ഭക്ഷണം പച്ചരിച്ചോറും പരിപ്പുകറിയും…അല്പനേരം സംസാരിച്ചിരുന്നതിനു ശേഷം ഞങ്ങൾ രജായിക്കുള്ളിലേക്കു കടന്നു.അസ്ഥി മരവിപ്പിക്കുന്ന തണുപ്പ്,പുറം വേദനയും നെഞ്ച് വേദനയും കലശലായി.ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വച്ചിരുന്ന മരുന്നുകളടങ്ങിയ ബാഗ് ഹരിദ്വാറിൽ മറന്നു വച്ചിരുന്നു. ഉറക്കമില്ലാത്ത രാത്രി.എങ്ങനെയോ നേരം വെളുപ്പിച്ചു.പുലർച്ചെ നാലുമണിക്ക് ബംഗാളി കുടുംബനാഥൻ ഞങ്ങളെ വിളിച്ചുണർത്തി.സൂര്യോദയം കാണുവാൻ തുംഗനാഥിലെ ഉയർന്ന കൊടുമുടിയായ ചന്ദ്രശിലയിലേക്ക് പോകുവാൻ…പക്ഷേ നെഞ്ചുവേദന എന്നെ അതിനനുവദിച്ചില്ല.കൂടെയുള്ളവർ ചന്ദ്രശിലയിലേക്ക് പുറപ്പെട്ടു.തുംഗനാഥിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണു ചന്ദ്രശില..അതികഠിനമായ കയറ്റമാണു അത്രയും ദൂരം..ചന്ദ്രശിലയിൽ നിന്നും കേദാർനാഥ്,ബദരിനാഥ്,എവറസ്റ്റ്,നന്ദാദേവി,കാഞ്ചൻ ജംഗ എന്നീ പർവ്വതനിരകൾ കാണാം.സുഹൃത്തുക്കൾ വരുന്നതും കാത്ത് ഞാൻ വിശ്രമിച്ചു.പോകാൻ കഴിയാത്തതിന്റെ ദു:ഖവും അസഹനീയമായ നെഞ്ചുവേദനയും കാരണമെന്റെ കണ്ണ് നിറഞ്ഞു പോയി.
ചന്ദ്രശിലയിൽ നിന്നും സുഹൃത്തുക്കൾ ആറുമണിയൊടെ തിരിച്ചു വന്നു. ഇതിനകം തുംഗനാഥിലെ പൂജാരിയെ ഞാൻ പരിചയപ്പെട്ടു.മഹേഷ് മട്ടാനി എന്ന വൃദ്ധ ബ്രാഹ്മണനാണു ക്ഷേത്രത്തിലെ പൂജാരി.നാല്പത് വർഷമായി ഈ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ ചെയ്യുന്നത് ഇദ്ദേഹമാണു.അദ്ദേഹത്തിൽ നിന്നും ക്ഷേത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞു.പഞ്ചകേദാരങ്ങളിൽ തുംഗനാഥ് ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യക്കാരാണു പൂജാരികൾ.തുംഗനാഥിലെ പൂജാരി അടുത്തു തന്നെയുള്ള മാക്കു ഗ്രാമത്തിൽ നിന്നുള്ളവരാണു.മഞ്ഞുകാലത്ത് അമ്പലഒ അടച്ച് പൂജാരിയും കുടുംബവും മുകുന്ദനാഥ് എന്ന സ്ഥലത്ത് പ്രതിഷ്ട്ഠയുടെ ബിംബരൂപത്തിൽ പൂജ ചെയ്യുന്നു.തുംഗനാഥ ക്ഷേത്രത്തിനു ബദരിനാഥ് ക്ഷേത്രത്തിനേക്കാൾ കാലപഴക്കം തോന്നിച്ചു.കരിങ്കല്ലിൽ പണിത ഗോപുരവും ക്ഷേത്രാങ്കണവും….ശ്രീ രാമൻ ചന്ദ്രശിലയിൽ തപസ്സനുഷ്ിച്ചതായും ഐതിഹ്യമുണ്ട്.
തുംഗനാഥ് മറ്റൊരു ദൃശ്യം (ആദ്യ യാത്രയിലെടുത്തത്..)

നെഞ്ചുവേദന വകവയ്ക്കാതെ തണുത്തുറഞ്ഞ വെള്ളത്തിൽ കുളിച്ച് തുംഗനാഥനെ വണങ്ങി.പൂജാരിയോട് നന്ദി പറഞ്ഞ് ഞങ്ങൾ തുംഗനാഥിന്റെ പടികളിറങ്ങി…കരുതിവച്ചിരുന്ന റോട്ടിയും മൂസമ്പിയും നടന്നു കൊണ്ട് കഴിച്ചു…ഇറക്കമായതിനാൽ നടത്തം ആയാസകരമായി തോന്നിയില്ല..ഇതിനോടകം തന്നെ ഹിമാലയയാത്രയിൽ സ്വെറ്ററിടാതെ നടക്കരുതെന്ന പാഠം ഞാൻ പഠിച്ചിരുന്നു.ഇനിയുള്ള യാത്ര കേദാർനാഥിലേക്ക്…….




3 comments:

  1. ഇത്തരം അപൂർവ്വമായ യാത്രകളിൽ അനാരോഗ്യം വന്നുപെടുന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഒരിക്കലെങ്കിലും പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

    കൂടുതൽ ചിത്രങ്ങളുമായി യാത്ര തുടരൂ.

    ReplyDelete
  2. ഇന്നാണു ഈ വഴി വരുന്നത്,നന്നായിരിക്കുന്നു.തുടരൂ...

    ReplyDelete
  3. നന്ദി നിരക്ഷരൻ,കൃഷ്ണകുമാർ…

    ReplyDelete